ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭർത്താവിന് നേരെ വെടിയുതിർത്ത ഭീകരരോട് തന്നെയും കൊല്ലൂ എന്ന് ഭാര്യ പല്ലവി. സ്ത്രീകളെ വെറുതെ വിടുന്നുവെന്നും മോദിയോട് ചെന്ന് പറയാനും വെടിയുതിർത്തവർ പറഞ്ഞതായി പല്ലവി പറഞ്ഞു. നിലവിൽ ജമ്മു കശ്മീർ പൊലീസിന്‍റെ സംരക്ഷണയിലാണ് പല്ലവിയും മകനും. നാട്ടുകാരാണ് തങ്ങളെ രക്ഷിച്ചതെന്ന് പല്ലവി പറഞ്ഞു.
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി മഞ്ജുനാഥ റാവുവിന്‍റെ ഭാര്യയാണ് പല്ലവി. യാത്രയിൽ മകനും ഇവർക്കൊപ്പമുണ്ടായിരുന്നു. തന്‍റെ കണ്‍മുന്നിലാണ് ഭർത്താവ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് പല്ലവി പറഞ്ഞു. ഇതോടെ സ്ഥലത്തെ കുതിരക്കാരും മറ്റ് നാട്ടുകാരും ഓടി വന്നു. അവരാണ് സുരക്ഷിതരായി തങ്ങളെ സ്ഥലത്ത് നിന്ന് മാറ്റിയത്. പിന്നീട് സൈനികരടക്കം രക്ഷാപ്രവർത്തനത്തിന് എത്തിയെന്നും പല്ലവി പറഞ്ഞു. ഭീകരർ സൈനിക വേഷത്തിലല്ല വന്നതെന്നും പല്ലവി പറഞ്ഞു.
കശ്മീരിൽ കുടുങ്ങിയവരെ തിരിച്ച് കൊണ്ട് വരാൻ ബെംഗളൂരുവിൽ നിന്ന് ഉദ്യോഗസ്ഥരെ അയച്ചു. ഏകോപന ദൗത്യം ചീഫ് സെക്രട്ടറി ശാലിനി രജനീഷിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിനാണ്. ജമ്മു കശ്മീരിലേക്ക് ആദ്യം പുറപ്പെടുക ഐപിഎസ് ഉദ്യോഗസ്ഥരടങ്ങുന്ന പൊലീസ് സംഘമാണ്. ആക്രമണത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അപലപിച്ചു. തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.