ഭർത്താവിന്‍റെ അവിഹിതം പിടികൂടാന്‍ ഒളിക്യാമറ വച്ചു, പിന്നാലെ ദൃശ്യങ്ങൾ പൊതുഇടത്ത് പങ്കുവച്ചു, കേസ്
ഭര്‍ത്താവ് വടകയ്ക്കെടുത്ത വീട്ടില്‍ ഭാര്യ ഒളി ക്യാമറ സ്ഥാപിച്ചു. പിന്നാലെ ക്യാമറയില്‍ പതിഞ്ഞ ഭര്‍ത്താവിന്‍റെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു. ഇത് ഭര്‍ത്താവിന്‍റെ യജമാനത്തി കണ്ടെത്തിയതിന് പിന്നാലെ കേസ്. ഇരുവരെയും തള്ളാതെ വന്ന കോടതി ഉത്തരവ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചൈനയിലെ ഗുവാങ്ഷി ഷുവാങ് പ്രദേശത്തെ ടെങ് കൌണ്ടി കോടതിയുടെ ഉത്തരവാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ നേടിയത്.
ലി എന്ന യുവതിയാണ് തന്‍റെ ഭര്‍ത്താവിന്‍റെ അവിഹിത ബന്ധം കണ്ടെത്തുന്നതിനായി അദ്ദേഹം വാടകയ്ക്ക് എടുത്ത ഫ്ലാറ്റില്‍ രഹസ്യ ക്യാമറ സ്ഥാപിച്ചത്. ഹു എന്ന ലിയുടെ ഭര്‍ത്താവ് ഫ്ലാറ്റില്‍ വാങ് എന്ന യജമാനത്തിക്കൊപ്പമായിരുന്നു താമസം. 2023 -ലാണ് വാങ് വാടക വീട്ടില്‍ ഒരു ഒളിക്യാമറ കണ്ടെത്തുന്നത്. പിന്നാലെ വാങ് നടത്തിയ അന്വേഷണത്തില്‍ ലിയാണ് ക്യാമറ സ്ഥാപിച്ചതെന്നും താനും ഹുവും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ ലി പല തവണ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ടെന്നും വാങ് കണ്ടെത്തി. ഇതിന് പിന്നാലെ പോലീസിനെ സമീപിച്ച വാങ്, സമൂഹ മാധ്യമങ്ങളില്‍ നിന്നും തന്‍റെ സ്വകാര്യ ദൃശ്യങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വാങിന്‍റെ ആവശ്യം ലീ അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് ലിയ്ക്കും സഹോദരങ്ങൾക്കുമെതിരെ വാങ് കോടതിയെ സമീപിച്ചത്.
തനിക്കുണ്ടായ മാനനഷ്ടത്തിന് പണം നല്‍കണമെന്നും ലി പൊതു മാപ്പ് പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ നിന്നും വീഡിയോ നീക്കം ചെയ്യണമെന്നും വാങ് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആദ്യമേ തന്നെ ഇക്കാര്യത്തില്‍ തങ്ങൾക്ക് പങ്കില്ലെന്ന് ലിയുടെ സഹോദരങ്ങൾ കോടതിയെ അറിയിച്ചു. തന്‍റെ ഭര്‍ത്താവ് വാടകയ്ക്ക് എടുത്ത വീട്ടിൽ കുട്ടികളുടെ സുരക്ഷയ്ക്കായാണ് താന്‍ ക്യാമറ സ്ഥാപിച്ചതെന്ന് ലിയും കോടതിയില്‍ വാദിച്ചു. പിന്നാലെ കോടതി, വാങ്ങിന്‍റെ അവകാശങ്ങളുടെ ലംഘനമാണ് ദൃശ്യങ്ങൾ പൊതു ഇടത്ത് പങ്കുവച്ചതെന്ന് നിരീക്ഷിച്ച കോടതി സ്വകാര്യ ദൃശ്യങ്ങൾ നീക്കാന്‍ ലിയോട് ആവശ്യപ്പെട്ടു. അതേസമയം വിഷയത്തില്‍ ലി പൊതു മാപ്പ് പറയേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വന്തം കുടുംബം സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ലിയുടെ പ്രവര്‍ത്തി എന്നാണ് ഇക്കാര്യത്തില്‍ കോടതിയുടെ നിരീക്ഷണം.
എന്നാല്‍ പ്രദേശിക കോടതി വിധിയില്‍ തൃപ്തയാകാതെ വാങ് മേല്‍ക്കോടതിയെ സമീപിച്ചു. മേല്‍ക്കോടതി, കീഴ്ക്കോടതി ഉത്തരവ് ശരിവച്ചു. മാത്രമല്ല, വാങിന്‍റെ മാനനഷ്ടത്തിന് കൃത്യമായ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിന്നാലെ സംഭവം ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മാത്രമല്ല. വാങിന്‍റെ അവിഹിത ബന്ധം പൊതു സദാചാരത്തിനും സോഷ്യലിസ്റ്റ് മൂല്യങ്ങൾക്കും എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി. ചൈനയില്‍ പുരുഷന്മാര്‍ ഭാര്യയ്ക്ക് പുറമേ മറ്റൊരു സ്ത്രീയുമായി പ്രണയബന്ധം സ്ഥാപിക്കുന്നതിനെയാണ് യജമാനത്തി സംസ്കാരം എന്ന് പൊതുവേ വിളിക്കുന്നത്. പരമ്പരാഗത ചൈനീസ് പുരുഷാധിപത്യ മൂല്യങ്ങളുടെ പ്രതിഫലനമായ ഈ സംസ്കാരം ചൈനയില്‍ ഏറെ പ്രചാരത്തിലുള്ളതാണ്. അതേ സമയം ഇത്തരം വിവാഹേതര ബന്ധങ്ങൾക്ക് നിയമസാധുത ഇല്ല. ചൈനയില്‍ അധികാര സ്ഥാനത്തുള്ള പുരുഷന്മാര്‍ക്ക് ഒന്നിലധികം ഭാര്യമാരോ വെപ്പാട്ടിമാരോ ഉണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.