മുർഷിദാബാദിൽ പതിനായിരത്തോളം പേർ സംഘടിച്ചു, വീടുകളും ആരാധനാലയങ്ങളും ആക്രമിച്ചെന്ന് സർക്കാരിന്‍റെ റിപ്പോർട്ട്
കൊൽക്കത്ത: മുർഷിദാബാദ് സംഘർഷത്തിൽ പശ്ചിമ ബംഗാൾ സർക്കാർ കൽക്കട്ട ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പതിനായിരത്തോളം പേർ മുർഷിദാബാദിൽ സംഘടിച്ചെന്നും ദേശീയപാത അടക്കം തടഞ്ഞാണ് ആക്രമണം നടത്തിയതെന്നും ബംഗാൾ സർക്കാരിന്‍റെ റിപ്പോർട്ടിലുണ്ട്. അക്രമകാരികൾ പൊലീസിന് നേരെ കല്ലേറ് നടത്തുകയും പൊലീസുകാരുടെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചെന്നും സർക്കാർ വ്യക്തമാക്കി. പ്രദേശത്തെ വീടുകൾ, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെയും ആക്രമണം നടത്തിയെന്നും ബംഗാൾ സർക്കാർ കൽക്കട്ട ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്. നിലവിൽ സംഘർഷം നിയന്ത്രിക്കാൻ ആയെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ പ്രതിഷേധങ്ങൾ സംഘർഷമായി മാറിയ പ്രദേശങ്ങൾ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് സന്ദർശിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും ശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് ഗവർണറുടെ സന്ദർശനം. പശ്ചിമബംഗാൾ സർക്കാരിന്റെയും ത്രിണമൂൽ കോൺഗ്രസിന്റെയും കടുത്ത അതൃപ്തി ബംഗാൾ ഗവർണർ മുഖവിലക്കെടുത്തിട്ടില്ല. സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘർഷ ബാധിത പ്രദേശമായ മാൾഡാ നാളെ ഗവർണർ സന്ദർശിക്കും. മാൽഡയിലെ സ്ഥിതിഗതികൾ പഠിച്ചശേഷം പാലായനം ചെയ്ത ഹിന്ദുക്കളുമായി ഗവർണർ സംസാരിക്കും. മറ്റന്നാൾ മുർഷിദാബാദും സന്ദർശിക്കുമെന്നാണ് വിവരം. കലാപത്തിൽ ഇരയാക്കപ്പെട്ടവർക്ക് വേണ്ടി കഴിയുന്ന സഹായങ്ങളെല്ലാം ചെയ്യുമെന്ന് നേരത്തെ ഗവർണർ പ്രഖ്യാപിച്ചിരുന്നു. സന്ദർശനം കുറച്ചു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. സ്ഥിതിഗതികൾ ശാന്തമായ ശേഷം താൻ അവിടെ സന്ദർശനം നടത്തുമെന്നും മമതാ ബാനർജി പറഞ്ഞു. അതേസമയം ഗവർണറുടെ സന്ദർശനം രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽകണ്ടാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമിച്ച സംഘവും നാളെ ബംഗാൾ സന്ദർശിക്കും. മാൾഡയിലെയും മുർഷിദാബാദിലെയും സ്ഥിതിഗതികൾ വിലയിരുത്തി കമ്മീഷന് മുന്നിൽ സംഘം ഉടൻതന്നെ റിപ്പോർട്ട് സമർപ്പിക്കും. അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് മുർഷിദാബാധിൽ കേന്ദ്രസേനയുടെ കാവൽ തുടരണമെന്ന് കൽക്കത്ത ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.