ബിജെപി ഓഫീസ് ഹെൽപ്പ് ഡെസ്കായി പ്രവർത്തിക്കും, എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടി: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: നേതാവാകാൻ അല്ല, മറിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാക്കന്മാരെ സൃഷ്ടിക്കാനാണ് താൻ വന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിയുടെ ജില്ലാ ഓഫീസുകൾ ജനങ്ങൾക്ക് വേണ്ടിയുള്ള ഹെൽപ്പ് ഡെസ്കായി പ്രവർത്തിക്കും. അവിടെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനുള്ള സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് രണ്ടിന് തലസ്ഥാനത്ത് പ്രധാനമന്ത്രി എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ മാറ്റം കൊണ്ടുവരണമെങ്കിൽ ബിജെപി എൻഡിഎ സർക്കാർ അധികാരത്തിൽ വരണം. അതിനുള്ള പ്രവർത്തനങ്ങളാണ് ജില്ലാ ഓഫീസുകൾ കേന്ദ്രീകരിച്ച് ഇനി നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവരാണ് ഭാവിയിൽ എംഎൽഎയും എംപിയും ഒക്കെ ആകുന്നത്. നേതാവാകണമെങ്കിൽ ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടി തിരഞ്ഞെടുപ്പിൽ വിജയിക്കണം. ഇതാണ് ബിജെപിയുടെ പൊളിറ്റിക്കൽ റോൾമാപ്പെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ എംഎൽഎയോ എംപിയോ ആകണമെങ്കിൽ ജനങ്ങളുടെ അംഗീകാരം മാത്രമാണ് മാനദണ്ഡം. ജനങ്ങളാണ് തീരുമാനിക്കുന്നത് ആരാണ് അർഹതപ്പെട്ട നേതാവ് എന്ന്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. അവർ രണ്ടുപേരും ഒരേപോലെ ജനങ്ങളുടെ മനസ്സിൽ വിഷം നിറയ്ക്കുകയാണ്. ബിജെപി എല്ലാവരോടും ഒപ്പം എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രവർത്തകരുടെ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
മെയ് രണ്ടിന് വിഴിഞ്ഞത്ത് പ്രധാനമന്ത്രി എത്തും. ഊഷ്മളമായ സ്വീകരണം നമ്മൾ അദ്ദേഹത്തിന് ഒരുക്കണം. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നീട് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തിരുവനന്തപുരം സൗത്തിൽ മികച്ച വിജയം ഉറപ്പാക്കാൻ ബിജെപിക്ക് കഴിയുമെന്ന് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്ത രാജീവ് ചന്ദ്രശേഖർ പറഞ്ഞു.