പൊലീസ് നടപടിക്കെതിരെ നിയമ പ്രതിരോധത്തിന് ഷൈൻ ടോം ചാക്കോ; എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെതിരെ കോടതിയെ സമീപിച്ചേക്കും

കൊച്ചി : ലഹരിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടിക്കെതിരെ ഷൈൻ ടോം ചാക്കോ 
കോടതിയെ സമീപിച്ചേക്കും. എഫ്ഐആർ റദ്ദാക്കാനുള്ള സാധ്യത തേടി ഷൈൻ അഭിഭാഷകരെ സമീപിച്ചു. ദുർബലമായ എഫ്ഐആറാണ് പൊലീസ് ചുമത്തിയതെന്ന് ഷൈനിന് നിയമോപദേശം ലഭിച്ചത്. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം വന്നശേഷം ഫലം അനുകൂലമെങ്കിൽ എഫ്ഐആർ റദ്ദാക്കാൻ നിയമനടപടികൾ തുടങ്ങിയേക്കും. 

ലഹരിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോക്കെതിരെ എൻഡ‍ിപിഎസ് 27 (ബി),  29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കൽ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകൾക്കും ശേഷമാണ് ഷൈന് പുറത്തിറങ്ങിയത്. ഷൈൻ തെളിവ് നൽകാതിരിക്കാൻ രക്ഷപ്പെട്ടെന്നാണ് എഫ്ഐആറില്‍ പറയുന്നത്.  

മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലപ്പുറം സ്വദേശി മുർഷിദ് എന്നയാളുമായി ഹോട്ടൽ മുറിയിൽ എത്തിയത് എന്നും എഫ്ഐആർ വ്യക്തമാക്കുന്നുണ്ട്. ഇയാളെയും പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ഇന്ന് ഷൈന്‍റെ ഒപ്പമിരുത്തി മുര്‍ഷിദിനെ ചോദ്യം ചെയ്തു. ഷൈൻ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം.  

ഷൈനെതിരെയുള്ള കേസ് മലയാള സിനിമ മേഖലയിലേക്ക് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് വഴി തുറന്നേക്കും. ഷൈൻ വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസിന്‍റെ തുടര്‍ നീക്കങ്ങളാകും ഇത് തീരുമാനിക്കുക. 

ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സംഘടനകളോട് ആവശ്യപ്പെടും, 2 പേരേയും കേൾക്കും; നാളെ ഫിലിം ചേമ്പർ യോ​ഗം

ആലപ്പുഴയിൽ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്ന് ഷൈൻ സമ്മതിച്ചു. കൂടാതെ, മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്നും ഷൈൻ തുറന്ന് പറഞ്ഞു. കഴിഞ്ഞ വർഷം പിതാവ് തന്നെ 12 ദിവസം ഡീ അഡിക്ഷൻ സെന്‍ററിലാക്കിയിരുന്നു. കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ 12 ദിവസമാണ് കഴിഞ്ഞത്. എന്നാൽ താൻ അവിടെ നിന്ന് പാതിവഴിയിൽ ചികിത്സ നിർത്തി മടങ്ങിയെന്നും പൊലീസിനോട് പറഞ്ഞു. ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന്‍റെ ഫലമാണ് ഇനി നിര്‍ണായകം. ഷൈന്‍റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. തുടക്കത്തില്‍ പിടിച്ച് നിന്നെങ്കിലും പൊലീസിന്‍റെ തുടര്‍ ചോദ്യങ്ങൾക്ക് മുന്നില്‍ ഷൈൻ ടോം ചാക്കോ പതറുകയായിരുന്നു. ഒപ്പം ഷൈന്‍റെ ഫോൺ കോളുകളും നിർണായകമായി. 

 

 

By admin