കൊല്‍ക്കത്തയെ പിന്നിലാക്കി പോയിന്റ് പട്ടികയില്‍ മുംബൈയുടെ കുതിപ്പ്! ചെന്നൈ നിലയില്ലാ കയത്തില്‍

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ വിജയത്തിന് പിന്നാലെ ആറാം സ്ഥാനത്തേക്ക് കയറി മുംബൈ ഇന്ത്യന്‍സ്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് ഇത്രയും തന്നെ പോയിന്റുണ്ട്. നാല് വിജയവും നാല് തോല്‍വിയും. ഇതോതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മറികടക്കാന്‍ മുംബൈക്ക് സാധിച്ചു. ചെന്നൈ അവസാന സ്ഥാനത്ത് തുടരുന്നു. എട്ട് മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമാണ് ചെന്നൈക്ക്. എട്ട് മത്സരങ്ങളില്‍ ആറെണ്ണം പരാജപ്പെട്ടു രണ്ട് മത്സരം മാത്രമാണ് ജയിച്ചത്.

ഇന്ന് ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ തോല്‍പ്പിച്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മൂന്നാം സ്ഥാനത്തേക്കും കയറി. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആര്‍സിബിക്ക് 10 പോയിന്റാണുള്ളത്. അഞ്ച് ജയവും മൂന്ന് തോല്‍വിയും. എട്ട് മത്സരങ്ങളില്‍ മൂന്നാം തോല്‍വി ഏറ്റുവാങ്ങിയ പഞ്ചാബ് നാലാം സ്ഥാനത്താണ്. അവര്‍ക്കും പത്ത് പോയിന്റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ആര്‍സിബിക്ക് പിന്നിലായി. 

ഏഴ് മത്സരങ്ങളില്‍ 10 വീതം പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് യഥാക്രമം ഒന്ന് മുതല്‍ രണ്ട് വരെയുള്ള സ്ഥാനങ്ങളില്‍. ഉയര്‍ന്ന റണ്‍റേറ്റാണ് ഗുജറാത്തിനെ ഒന്നാമതെത്തിച്ചത്. ആര്‍സിബിയുടെ വരവോടെ ലക്നൗ സൂപ്പര്‍ ജയന്റ്സ് അഞ്ചാം സ്ഥാനത്തേക്ക് വീണു. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലക്നൗവിനും പത്ത് പോയിന്റാണുള്ളത്. നെറ്റ് റണ്‍റേറ്റാണ് അവരേയും പിന്നോട്ടാക്കിയത്. 

വാംഖഡെയില്‍ ചെന്നൈയെ വലിച്ചുകീറി മുംബൈ ഇന്ത്യന്‍സ്! ഫോമില്‍ തിരിച്ചെത്തി രോഹിത്, സൂര്യക്കും അര്‍ധ സെഞ്ചുറി

ഏഴ് കളികളില്‍ ആറ് പോയിന്റുള്ള കൊല്‍ക്കത്ത, മുംബൈക്ക് പിന്നില്‍ ഏഴാം സ്ഥാനത്താണ്. കൊല്‍ക്കത്തക്ക് പിന്നിലായി എട്ടാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സ്. നാല് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. എട്ട് മത്സരങ്ങളില്‍ ആറിലും ടീം പരാജയപ്പെട്ടു. ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ്, ചെന്നൈക്ക് മുന്നില്‍ ഒമ്പതാം സ്ഥാനത്ത്.

ചെന്നൈക്കെതിരെ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ 15.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രോഹിത് ശര്‍മ (45 പന്തില്‍ 76), സൂര്യകുമാര്‍ യാദവ് (30 പന്തില്‍ 68) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മുംബൈയെ നാലാം വിജയത്തിലേക്ക് നയിച്ചത്. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈക്ക് ശിവം ദുബെ (32 പന്തില്‍ 50), രവീന്ദ്ര ജഡേജ (35 പന്തില്‍ 53) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആയുഷ് മാത്രെ (15 പന്തില്‍ 32) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജസ്പ്രിത് ബുമ്ര മുംബൈക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

By admin