ജനസമ്പര്‍ക്കത്തിൽ കേരള മോഡൽ മാതൃക, അടിമുടി മാറ്റത്തിന് കോൺഗ്രസ്; ഒരു മാസം നീളുന്ന ഭരണഘടന സംരക്ഷണ റാലി നടത്തും
ദില്ലി: ജില്ലകളിലും രാഷ്ട്രീയകാര്യ സമിതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഡിസിസി ശാക്തീകരണത്തിന്‍റെ ഭാഗമായാണ് തീരുമാനം. നിലവില്‍ പിസിസികളില്‍ മാത്രമാണ് രാഷ്ട്രീയകാര്യ സമിതിയുള്ളത്. ഡിസിസി ശാക്തീകരണത്തില്‍ കേരള മോഡല്‍ അടിസ്ഥാനമാക്കും. ജനസമ്പര്‍ക്കം, ഫണ്ട് സ്വരൂപിക്കല്‍ തുടങ്ങിയ കാര്യങ്ങളിലാകും കേരള മാതൃക പിന്തുടരുക. ശാക്തീകരണ നടപടികള്‍ ആദ്യം തുടങ്ങിയ ഗുജറാത്തില്‍ മെയ് 31ന് പുതിയ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് വിലക്കില്ലെന്നും വ്യക്തമാക്കി.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ റോസ് അവന്യൂ കോടതി നടപടികള്‍ പരിശോധിച്ച ശേഷം ഉയര്‍ന്ന കോടതികളെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇഡി നടപടിയില്‍ പ്രതിഷേധിച്ച് വരുന്ന തിങ്കള്‍ മുതല്‍ ബുധന്‍ വരെ രാജ്യവ്യാപകമായി വാര്‍ത്ത സമ്മേളനം നടത്തും. കെട്ടിച്ചമച്ച കേസാണെന്നും സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിരപരാധിത്വം വൈകാതെ തെളിയുമെന്നും ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
നാഷണല്‍ ഹെറാള്‍ഡ് കേസിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ ഒരു മാസത്തോളം നീളുന്ന ഭരണഘടന സംരക്ഷണ റാലി നടത്താനും ഇഡി നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കാനുമാണ് തീരുമാനം. കേസ് കെട്ടിച്ചമച്ചതാണെന്ന് യോഗത്തില്‍ നേതാക്കള്‍ വിശദീകരിച്ചു. ഭീഷണിപ്പെടുത്തി പിന്നോട്ടടിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന് ആമുഖ പ്രസംഗത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. സോണിയയും രാഹുലും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ കമ്പനി ലാഭമുണ്ടാക്കിട്ടില്ല. നാഷണല്‍ ഹെറാള്‍ഡിന്‍റെ നടത്തിപ്പികാരായ എജെഎല്ലിന്‍റെ ആസ്തികളൊന്നും ഏറ്റെടുത്തിട്ടില്ല. 25ന് കേസ് ദില്ലിയിലെ റോസ് അവന്യൂ കോടതി പരിഗണിക്കും. നിലവില്‍ ഉയര്‍ന്ന കോടതികളിലേക്ക് പോകേണ്ടെന്നാണ് തീരുമാനം.
ഇഡി നടപടിക്കതിരെ പ്രതിഷേധിക്കുന്നതിനൊപ്പം ഭരണഘടന സംരക്ഷണ റാലി നടത്താനും തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇരുപത്തിയഞ്ച് മുതല്‍ മെയ് മുപ്പത് വരെ നീളുന്ന പ്രചാരണ പരിപാടി സംസ്ഥാന, ജില്ലാ , അസംബ്ലി മണ്ഡല തലങ്ങളിലും അവസാന ദിവസങ്ങളില്‍ ഗൃഹസമ്പര്‍ക്കമായും നടത്താനാണ് തീരുമാനം.