നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ മലയാള സിനിമയിലെ പ്രധാന ചർച്ചാ വിഷയം. വിൻസിയെ പ്രശംസിച്ചും ഷൈനിനെതിരെ രൂക്ഷ വിമർശനവുമായും നിരവധി പേരാണ് ഓരോ ദിവസവും രംഗത്ത് എത്തുന്നത്. ഈ അവസരത്തിൽ സംവിധായകൻ വിനയൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. അന്തരിച്ച നടൻ തിലകന് ഏർപ്പെടുത്തിയ വിലക്കിനെ ഓർമപ്പെടുത്തിയാണ് വിനയന്റെ പോസ്റ്റ്.
മയക്കുമരുന്ന് ഉപയോഗിച്ചതിനോ അഭിനയിക്കുന്ന നടിയോട് മോശമായി പെരുമാറിയതിനുമല്ല, “ചില സിനിമാ സംഘടനകൾ മാഫിയകളെ പോലെ പെരുമാറുന്നു” എന്ന് പറഞ്ഞതിനാണ് തിലകനെ സിനിമാ സംഘടനകൾ ശിക്ഷിച്ചതെന്ന് വിനയൻ പറയുന്നു. ആ വേദനയോടെ തന്നെ ഈ ഭൂമിയിൽ നിന്നു വിടവാങ്ങിയ ആ കലാകാരന്റെ ആത്മാവ് ഇന്നത്തെ മലയാളസിനിമയുടെ അവസ്ഥയെ നോക്കി പൊട്ടിച്ചിരിക്കുന്നുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
സംവിധായകൻ വിനയന്റെ വാക്കുകൾ
2010 മുതൽ മഹാനടൻ തിലകനെ സിനിമയിൽ നിന്നും വിലക്കി മാറ്റി നിർത്തിയത് മയക്കുമരന്നുപയോഗിച്ചതിനല്ല.. കൂടെ അഭിനയിക്കുന്ന നടിയോട് മോശമായി പെരുമാറിയതിനുമല്ല. “ചില സിനിമാ സംഘടനകൾ മാഫിയകളെ പോലെ പെരുമാറുന്നു” എന്നു പറഞ്ഞതിനാണ് ആ മനുഷ്യനെ നമ്മുടെ സിനിമാ സംഘടനകൾ ആത്മരോഷത്തോടെയും ആവേശത്തോടെയും ശിക്ഷിച്ചത്. നാടു മുടിഞ്ഞു പോകുന്നതും മലയാള സിനിമയെ നശിപ്പിക്കുന്നതുമായ ക്രിമിനൽ പ്രവർത്തിയാണല്ലോ തിലകൻ ചേട്ടൻ അന്നു ചെയ്തത്. അല്ലേ? ആ വിലക്കിന്റെ വേദനയോടെ തന്നെ ഈ ഭൂമിയിൽ നിന്നു വിടവാങ്ങിയ ആ കലാകാരന്റെ ആത്മാവ് ഇന്നത്തെ മലയാളസിനിമയുടെ അവസ്ഥയെ നോക്കി പൊട്ടിച്ചിരിക്കുന്നുണ്ടാകണം.
ഒരുത്തൻ മയക്കുമരുന്നടിച്ചിട്ട് സിനിമാ സെറ്റിൽ വച്ച് തന്നെ അപമാനിച്ചു. വെളുത്തപൊടി വായീന്ന് തുപ്പുന്നതു കണ്ടു എന്നൊക്കെ പരസ്യമായി പറയാനും അയാടെ പേരും സിനിമാ സെറ്റിന്റെ പേരും വരെ എഴുതി സംഘടനകളായ സംഘടനകൾക്കൊക്കെ പരാതി കൊടുക്കാനും ധൈര്യം കാണിച്ച ഒരു യുവനടി ഇന്നാ പരാതി പിൻവലിക്കാൻ കാണിക്കുന്ന പെടാപ്പാടും മലയാള സിനിമ നമ്പർ വൺ ആണന്നു തന്നെ കാണിക്കുന്നതാണ്. ഇതിനു മുൻപ് ഇവരേക്കാൾ പ്രഗത്ഭരായ മൂന്നാലു നടിമാർ വിസിൽ ബ്ലോവേഴ്സ് ആകാൻ വന്നതും അവരെ പണിയില്ലാതെ പരണത്തു കയറ്റി ഇരുത്തിയതും ഒക്കെ ഈ യുവനടിയും ഓർത്തുപോയിക്കാണും.
മലയാള സിനിമയെ രക്ഷിക്കാനായി കൊട്ടി ഘോഷിച്ചുവന്ന ഹേമക്കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ മൊഴികൊടുത്തവരെന്നു വാഴ്ത്തപ്പെട്ടവരെ മുഴുവനും സ്വാധീനിക്കാനോ? വിലക്കെടുക്കാനോ സാധിച്ചതും അതുവഴി അന്വേഷണത്തെയും കോടതിയെയും ഒക്കെ മരവിപ്പിച്ചു നിർത്താൻ കഴിഞ്ഞതും ഒക്കെ ഒരു മഹാനടനം തന്നെ അല്ലേ?… പ്രേക്ഷകർക്കതു നോക്കി നിൽക്കാനല്ലേ കഴിയു. സർക്കാരാണെങ്കിൽ ഇതിഹാസങ്ങൾക്ക് മുന്നിൽ കണ്ണഞ്ചി നിൽക്കുന്നൂ. പക്ഷേ സത്യത്തെ സ്വർണ്ണപ്പാത്രം കൊണ്ടു മൂടിയാലും അതു പുറത്തുവരും എന്ന ക്ലീഷെ വാക്കുണ്ടല്ലോ. അതിവിടെ യാഥാർത്ഥ്യമാകും ഉറപ്പാണ്. അന്നു പല മുഖം മൂടികളും പിച്ചി ചീന്തപ്പെടും..