തൊമ്മൻകുത്തിൽ കുരിശ് പൊളിച്ച ഭൂമിയിലേക്ക് കുരിശിന്റെ വഴിയുമായി വിശ്വാസികൾ; തടഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ
ഇടുക്കി: ഇടുക്കി തൊമ്മൻകുത്തിൽ വനം വകുപ്പ് കുരിശ് പിഴുതുമാറ്റിയ സ്ഥലത്തേയ്ക്ക് കുരിശിന്റെ വഴിയുമായി സഭ. പോലീസും വനംവകുപ്പും തടഞ്ഞതോടെ പ്രാർത്ഥനാ പ്രതിഷേധവുമായി വിശ്വാസികൾ. തൊമ്മൻകുത്ത് സെന്റ്തോമസ് പള്ളി നാരുങ്ങാനത്ത് സ്ഥാപിച്ച കുരിശ് കൈവശ ഭൂമിയിൽ എന്ന് സഭ. വനം വകുപ്പ് ഭൂമിയെന്ന് സർക്കാർ.
രാവിലെ തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയിലെ ദുഃഖവെള്ളി ചടങ്ങുകൾക്ക് ശേഷമാണ് വനംവകുപ്പ് കുരിശ് നീക്കം ചെയ്ത സ്ഥലത്തേക്ക് പള്ളിയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടത്തിയത്. പതിനാലാമത്തെ സ്‌ഥലമായ തർക്ക ഭൂമിയിലേക്ക് കടക്കുന്നത് പോലീസും വനം വകുപ്പും ചേർന്ന് തടഞ്ഞു. കുരിശ് സ്‌ഥാപിക്കില്ലെന്നും പ്രാർത്ഥന നടത്തി തിരികെ പോകുമെന്നും വൈദികർ ഉൾപ്പെടെ പറഞ്ഞെങ്കിലും ഉദ്യോഗസ്‌ഥർ സമ്മതിച്ചില്ല.
തുടർന്ന് വലയം ഭേദിച്ച് കുരിശുമായി കയറി. പ്രാർത്ഥന നടത്തി. വനഭൂമിയിൽ അതിക്രമിച്ചു കയറിയത്തിന് നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് വനം വകുപ്പ് തീരുമാനം. വിശുദ്ധ വാരത്തിനു ശേഷം കുരിശ് സ്‌ഥാപിക്കാനുള്ള നടപടികൾ തുടരാൻ ആണ് വിശ്വാസികളുടെ നീക്കം.
ഇടുക്കി തൊമ്മൻകുത്തിൽ സെൻറ് തോമസ് പള്ളി ഇടവക വിശ്വാസികൾ സ്ഥാപിച്ച കുരിശാണ് വനംവകുപ്പ് പൊളിച്ചു മാറ്റിയത്. സംരക്ഷിത വനഭൂമിയിൽ കുരിശ് സ്ഥാപിച്ചെന്ന് ആരോപിച്ചാണ് വനംവകുപ്പ് പൊളിച്ചു മാറ്റിയത്. എന്നാലിത് വനഭൂമി അല്ലെന്നും കൈവശാവകാശഭൂമിയാണെന്നുമാണ് സഭയുടെയും വിശ്വാസികളുടെയും നിലപാട്. സംഭവത്തിൽ കണ്ടാലറിയാവുന്ന 18 പേർക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. രാവിലെ പള്ളിയിൽ നടക്കുന്ന ദുഃഖവെള്ളി പ്രാർത്ഥനയ്ക്ക് ശേഷമാണ് വിശ്വാസികൾ കുരിശിന്റെ വഴിയുമായി സ്ഥലത്തെത്തിയത്. സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചാൽ നടപടിയെടുക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.