38 യാത്രക്കാർ വനത്തിൽ കുടുങ്ങിയത് മണിക്കൂറുകൾ; കെഎസ്ആർടിസി ബസിൽ ഗവി ഉല്ലാസയാത്രയ്ക്ക് പോയവരെ തിരികെ എത്തിച്ചു
പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ ഗവി ഉല്ലാസയാത്രയ്ക്ക് പോയി മണിക്കൂറുകളോളം വനത്തിൽ കുടുങ്ങിയ യാത്രക്കാരെ തിരികെ എത്തിച്ചു. ചടയമംഗലത്ത് നിന്ന് വന്ന 38 യാത്രക്കാരാണ് മണിക്കൂറുകളോളം വലഞ്ഞത്. പകരം ബസ് എത്തിക്കുന്നതിൽ അധികൃതർക്ക് വീഴ്ചപറ്റിയെന്നാണ് യാത്രക്കാർ പറയുന്നത്. വൈകീട്ട് അഞ്ചരയോടെയാണ് തകരാർ പരിഹരിച്ച് ആളുകളെ ജനവാസമേഖലയിൽ എത്തിക്കാനായത്.
സ്ത്രീകളും കുട്ടികളുമടക്കം 38 പേരാണ് ഗവി പാതയിൽ കുടുങ്ങിയത്. കെഎസ്ആർടിസി പാക്കേജിൽ ചടയമംഗലത്ത് നിന്ന് ഇവർ പുറപ്പെട്ട കെഎസ്ആർടിസി ബസ് 11 മണിയോടെ വനമേഖലയിലെ നാല്പത് എന്ന സ്ഥലത്ത് വെച്ച് കേടായി. പകരം ബസ് എത്തിക്കുന്നതിൽ അധികൃതർക്ക് വീഴ്ചപറ്റിയെന്ന് യാത്രക്കാർ പറഞ്ഞു. പത്തനംതിട്ടയിൽ നിന്ന് പകരം എത്തിച്ച ബസ്സും തകർരാറിലായി. ശക്തമായ മഴകൂടി പെയ്തതോടെ യാത്രക്കാർ കൂടുതൽ പരിഭ്രാന്തരായി.
ഒടുവിൽ വൈകീട്ട് അഞ്ചരയോടെ കുമളിയിൽ നിന്നും പത്തനംതിട്ടയ്ക്ക് വന്ന കെഎസ്ആർടിസി ബസ്സിലാണ് യാത്രക്കാരെ മൂഴിയാറിലെ ജനവാസമേഖലയിൽ എത്തിക്കാനായത്. ബജറ്റ് ടൂറിസത്തിനായി ക്രമീകരിക്കുന്ന ബസ്സുകൾ വഴിയിൽ കിടക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നതും പതിവാണെന്ന് ഗവി പാതയിലെ താമസക്കാർ പറയുന്നു.