ഹൈദരാബാദിനെതിരെ നിര്‍ണായക ടോസ് ജയിച്ച് മുംബൈ, വാംഖഡെയില്‍ കാത്തിരിക്കുന്നത് ബാറ്റിംഗ് പൂരം
മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേിടയ മുംബൈ ഇന്ത്യൻസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞുവീഴ്ച പ്രശ്നമാകാന്‍ സാധ്യതയുള്ളതിനാലാണ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതെന്ന് മുംബൈ നായകന്ർ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
സ്ക്വയര്‍ ബൗണ്ടറികളുടെ നീളം 60 മീറ്ററും 67 മീറ്ററുമാണ്. സ്ട്രൈറ്റ് ബൗണ്ടറിയാകട്ടെ 73 മീറ്ററും. അതുകൊണ്ട് തന്നെ ഇന്ന് ഹൈദരാബാദ് ബാറ്റിംഗ് നിരക്ക് അടിച്ചു തകര്‍ക്കാനുള്ള സാഹചര്യമാണ് വാംഖഡെയില്‍ ഒരുങ്ങിയിരിക്കുന്നത്. പഞ്ചാബ് കിംഗ്സിന്റെ 245 റൺസ് അനായാസം മറികടന്ന്, തുടർതോൽവികൾ കുടഞ്ഞെറിഞ്ഞ കരുത്തിലാണ് സൺറൈസേഴ്സ് ഹൈദരാബാദ് എത്തുന്നത്. അതേസമയം, അപരാജിതരായി കുതിച്ച ഡൽഹി ക്യാപിറ്റൽസിനെ റണ്ണൗട്ടാക്കി വിജയവഴിയിൽ തിരിച്ചെത്തിയ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യൻസ്.
അഭിഷേക് ശര്‍മക്കും ഹര്‍ഷിത് റാണക്കും നിതീഷ് കുമാര്‍ റെഡ്ഡിക്കും ബിസിസിഐ വാര്‍ഷിക കരാറിന് സാധ്യത
ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ് ഓപ്പണിംഗ് കൂട്ടുകെട്ടിനെ പിടിച്ചുകെട്ടുകയാകും മുംബൈയുടെ ഏറ്റവും വലിയ വെല്ലുവിളി. ഇരുവരും ക്രീസിലുറച്ചാൽ ഫീൽഡർമാർ കാഴ്ചക്കാരാവും. ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച് ക്ലാസൻ എന്നിവർകൂടി തകർത്തടിച്ചാൽ ഹൈദരാബാദിന് കാര്യങ്ങൾ എളുപ്പമാവും. ജസ്പ്രീത് ബുമ്ര, ട്രെന്‍റ് ബോൾട്ട് ബൗളിംഗ് കൂട്ടുകെട്ടിലേക്കാണ് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഉറ്റുനോക്കുന്നത്. മിച്ചൽ സാന്‍റ്നറിനൊപ്പം കരൺ ശർമ്മയുടെ സ്പിൻ മികവിലും മുംബൈയ്ക്ക് പ്രതീക്ഷയുണ്ട്.
രോഹിത് ശർമ്മയുടെ മങ്ങിയ ഫോമാണ് മുൻ ചാമ്പ്യൻമാരുടെ പ്രധാന ആശങ്ക. റിക്കിൾട്ടൺ, സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരുടെ ബാറ്റുകളെ ആശ്രയിച്ചാകും മുംബൈ സ്കോർ ബോർഡിന്റെ ഗതി നിശ്ചയിക്കുക. ഇരുടീമുകളും ഏറ്റുമുട്ടിയ 23 മത്സരങ്ങളിൽ മുംബൈ പതിമൂന്നിലും ഹൈദരാബാദ് പത്തിലും ജയിച്ചു. കഴിഞ്ഞ സീസണിൽ നേർക്കുനേർ വന്നപ്പോൾ ഇരുടീമുകളും ഓരോ വിജയം വീതം നേടി കരുത്ത് തെളിയിച്ചു.
മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവൻ: റയാൻ റിക്കൽടൺ, വിൽ ജാക്ക്‌സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), നമൻ ധിർ, മിച്ചൽ സാൻ്റ്‌നർ, ദീപക് ചാഹർ, ട്രെന്‍റ് ബോൾട്ട്, ജസ്പ്രീത് ബുംറ, കർൺ ശർമ്മ.
സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഹെൻറിച്ച് ക്ലാസൻ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, അനികേത് വർമ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഹർഷൽ പട്ടേൽ, സീഷൻ അൻസാരി, മുഹമ്മദ് ഷാമി, ഇഷാൻ മലിംഗ.