സംഘടന പരാതിക്കാരിക്കൊപ്പം, എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം നടപടിയെന്ന് ജോയ് മാത്യു

കൊച്ചി: നടി വിൻസി അലോഷ്യസിന്റെ പരാതി വളരെ ഗൗരവമായി എടുക്കുന്നുവെന്നും  ഷൈൻ ടോം ചാക്കോയുടെഭാഗം കൂടി കേട്ട ശേഷം തീരുമാനം എടുക്കുമെന്നും അമ്മ അഡ് ഹോക്ക് കമ്മറ്റി അംഗം ജോയ് മാത്യു ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. വിൻസിയുടെ രേഖാ മൂലമുള്ള പരാതി കിട്ടിയിരുന്നു. ഇന്നലെ യോഗം ചേർന്ന് മൂന്നാംഗ സമിതിയെ പരാതി പരിശോധിക്കാൻ നിയോഗിച്ചു. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം നടപടിയെന്നും പരാതിക്കാരിയുടെ കൂടെയാണ് സംഘടനയെന്നും നടന്ന കാര്യങ്ങളെ കുറിച്ച് ഷൈൻ ടോം ചാക്കോയോട് വിശദീകരണം തേടുമെന്നും ജോയ് മാത്യു വിശദമാക്കി. 

ലഹരി സിനിമയിൽ മാത്രമല്ല എല്ലായിടതുമുണ്ട്. എല്ലാ മേഖലയിലും ലഹരി കേസുകൾ വർധിച്ചിട്ടുണ്ട്. ലഹരിയുടെ കാര്യത്തിൽ തടയിടാൻ ഒരു സംഘടനക്കും കഴിയില്ല. അത് ഓരോരുത്തരും തീരുമാനിക്കേണ്ടതാണ്. തൊഴിലിടങ്ങളിൽ എത്ര അച്ചടക്കം വേണമെന്ന് തൊഴിൽ ചെയ്യുന്നവർ തീരുമാനിക്കണം. നിയമം കൊണ്ട് നിരോധിക്കാൻ പറ്റുന്നില്ല. ഒരാളെ സിനിമയിൽ നിന്നും നിരോധിക്കുന്ന കീഴ് വഴക്കംഇപ്പോൾ ഇല്ല. ലഹരി ആരോപണങ്ങൾ ഉയരുന്ന ആളുകൾക്ക് എതിരെ എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുമെന്നും ജോയ് മാത്യു വിശദമാക്കി. 

പുറത്തിറങ്ങാനിരിക്കുന്ന സൂത്രവാക്യം എന്ന സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ ദുരനുഭവത്തെ പറ്റി ഇന്നലെ രാത്രിയോടെയാണ് വിന്‍സി ഫിലിം ചേംബറിനും സിനിമയുടെ ഇന്‍റേണല്‍ കമ്മിറ്റിക്കും രേഖാമൂലം പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതികള്‍ക്കപ്പുറം പൊലീസിനെ സമീപിക്കാനില്ലെന്ന നിലപാടിലാണ് വിന്‍സിയുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin