ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സാധ്യതയെന്ന് സൂചന
കൊച്ചി: നടി വിന്‍ സിയുടെ പരാതിയില്‍ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കും എന്ന് സൂചന. ഫിലിം ചേംബറിന് നല്‍കിയ പരാതിയില്‍ തിങ്കളാഴ്ച ചേരുന്ന യോഗം തീരുമാനം എടുത്തേക്കും എന്നാണ് വിവരം. ഷൈന്‍ ടോം ചാക്കോയെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് അടക്കം ആലോചനയില്‍ ഉണ്ടെന്നാണ് സൂചന. ഫിലിം ചേംബറിന് വേണ്ടി സംസാരിച്ച നിര്‍മ്മാതാവ് സജി നന്ത്യാട്ട് ഇത്തരം ഒരു സൂചനയാണ് നല്‍കിയത്.
നിലവില്‍ ഷൈന്‍ സഹകരിക്കുന്ന പ്രൊജക്ടുകള്‍ പൂര്‍ത്തിയായല്‍ ഷൈനെ പിന്നീട് സഹകരിപ്പിക്കുന്നത് താല്‍ക്കാലം അവസാനിപ്പിക്കാന്‍ അടക്കമുള്ള കാര്യങ്ങളാണ് സിനിമ സംഘടനകള്‍ ആലോചിക്കുന്നത്.
ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന അമ്മ തീരുമാനം എടുക്കുന്നു എന്ന് വിവരമുണ്ട്. സംഘടന അഡ്‍ഹോക്ക് കമ്മിറ്റി ഭാരവാഹികള്‍ കൂടിയാലോചന നടത്തി. ഷൈൻ ടോം ചാക്കോയെ പുറത്താക്കി കൊണ്ടുള്ള തീരുമാനും ഉടൻ ഉണ്ടായേക്കും. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം പുറത്ത് വന്നിരുന്നു.
ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്.
അതിനിടെ പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടി എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്.
ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ചോദ്യം ചെയ്യാനായി നടനെ നോട്ടീസ് നൽകി വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. വൈകാതെ നടന് നോട്ടീസ് നൽകും. പൊലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതിന്റെ കാരണം തേടും.