വഖഫ് നിയമ ഭേദഗതിയിലെ നിയമപോരാട്ടം: മുസ്ലിം ലീഗിനെ അഭിനന്ദിച്ച് കപിൽ സിബൽ

ദില്ലി: വഖഫ് നിയമഭേദഗതിയിലെ നിയമ പോരാട്ടത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ അഭിനന്ദിച്ച് സുപ്രീം കോടതിയിൽ മുസ്ലിംലീഗിന് വേണ്ടി ഹാജരായ കപിൽ സിബൽ. മുസ്ലിം ലീ​ഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരം അഡ്വ. ഹാരിസ് ബീരാൻ എം.പി, ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ എന്നിവർ കപിൽ സിബലിനെ സന്ദർശിച്ച് പാർട്ടിക്ക് വേണ്ടി അദ്ദേഹത്തെ നന്ദി അറിയിച്ചു. സമഗ്രമായി ഈ വിഷയത്തെ സമീപിച്ച ഹാരിസ് ബീരാനെ കപിൽ സിബൽ അഭിനന്ദിച്ചു. 

വിഷയത്തിൽ ആദ്യമായി എന്നെ സമീപിച്ചത് മുസ്ലിം ലീഗാണെന്നും സുപ്രീം കോടതിയിൽ ഈ വിഷയം എത്തിക്കാൻ ലീഗ് കാണിച്ച താൽപര്യത്തെ അഭിനന്ദിക്കുന്നുവെന്നും കപിൽ സിബൽ പറഞ്ഞു. വഖഫിന്റെ മാത്രം പ്രശ്നമായിട്ടല്ല, രാജ്യത്തിന്റെ ബഹുസ്വരതയെയും സംസ്‌കാരത്തെയും ഭരണഘടനയെയും ബാധിക്കുന്ന വിഷയമായിട്ടാണ് മുസ്ലിംലീഗ് കേസിനെ കണ്ടത്. ഭരണഘടനയും രാജ്യത്തിന്റെ മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്. മുസ്ലിംലീഗിനെയും ഹാരിസ് ബീരാനെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും കപിൽ സിബൽ പറഞ്ഞു. 

ഏത് പാതിരാത്രിയിലും കയറിവരാൻ പറ്റുന്ന ഇടമാണ് കപിൽ സിബലിന്റെ വീടെന്ന് അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു. വഖഫ് ഭേദഗതി ബിൽ ചർച്ചക്ക് വന്ന സമയത്ത് തന്നെ രാജ്യസഭയിൽവെച്ച് അദ്ദേഹത്തെ കാണുകയും നിയമ പോരാട്ടം ആലോചിക്കുകയും ചെയ്തു. സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മുസ്ലിംലീഗ് എം.പിമാരും നേരിട്ട് കണ്ടാണ് അദ്ദേഹത്തെ കേസ് ഏൽപിച്ചത്. മുസ്ലിം ലീഗിന് വേണ്ടി രണ്ട് ദിവസവും അദ്ദേഹം സുപ്രിംകോടതിയിൽ ഹാജരായെന്ന് ഹാരിസ് ബീരാൻ പറഞ്ഞു. മുസ്ലിം ലീഗിന് വേണ്ടി ഖുർറം അനീസ് ഉമർ അദ്ദേഹത്തെ ഷാൾ അണിയിച്ച് ആദരിച്ചു. 

By admin