നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ; കരൾ പകുത്തു നൽകാൻ മകൾ
പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് കരൾ രോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ. വിദേശത്തുള്ള അദ്ദേഹത്തിന്റെ സഹോദരിയാണ് ഇക്കാര്യം അറിയിച്ചതെന്നും ചികിൽസക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും നടൻ കിഷോർ സത്യ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. സീരിയൽ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മയിൽ നിന്നും നടന് സാമ്പത്തിക സഹായം നൽകുമെന്നും കിഷോർ സത്യ അറിയിച്ചു.
”വിഷ്ണുപ്രസാദിന്റെ മകൾ കരൾ ദാനം ചെയ്യാൻ തയ്യാറായിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. വിദേശത്തുള്ള അദ്ദേഹത്തിന്റെ സഹോദരിയാണ് ഇക്കാര്യങ്ങളെല്ലാം അറിയിച്ചത്. ചികിൽസാ സംബന്ധമായ കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. സീരിയൽ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മയിൽ നിന്നും ഒരു തുക നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ സാധിക്കുന്നവരെല്ലാം അവരെക്കൊണ്ട് ആകുന്ന വിധത്തിൽ അദ്ദേഹത്തെ സഹായിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്”, എന്ന് കിഷോർ സത്യ പറഞ്ഞു.
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലും വിഷ്ണു പ്രസാദ് അംഗമാണ്. അമ്മയിൽ നിന്നും ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക സഹായം ലഭിക്കുമോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും കിഷോർ സത്യ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങളിലൂടെയാകും പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും അദ്ദേഹത്തെ പരിചയം. വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് സീരിയലുകളിലും വിഷ്ണുപ്രസാദ് സജീവമായി.