ബെലഗാവി: കനത്ത താപനിലയെ തുടര്‍ന്ന് ജോലി സമയം കുറച്ചത് അറിയാതെ 75 ശതമാനം തൊഴിലുറപ്പ് തൊഴിലാളികളും ജോലി ചെയ്യുന്നതായി സര്‍വേ റിപ്പോര്‍ട്ട്. കർണാടകയിലെ കിത്തൂർ (ബെലഗാവി), കല്യാൺ (കലബുറഗി) മേഖലകളിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നതോടെയാണ് തൊഴിലുറപ്പ് നിയമപ്രകാരം (എംജിഎൻആർഇജിഎ) സംസ്ഥാന സർക്കാർ അടുത്തിടെ ജോലിഭാരത്തിൽ 30 ശതമാനം കുറവ് പ്രഖ്യാപിച്ചിരുന്നു.
ഏറെ ആശ്വാസകരമായ സര്‍ക്കാര്‍ തീരുമാനം വന്നിട്ടും, ഇതിനെ കുറിച്ച് ഒരു സൂചന പോലും ഈ പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് ഇല്ലെന്നാണ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നയം നടപ്പാക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി ഗവേഷകർ ഗ്രാമവികസന, പഞ്ചായത്ത് രാജ് (ആർഡിപിആർ) വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവര്‍ക്ക് സർവേ കണ്ടെത്തലുകൾ സമർപ്പിച്ചു.
ബെലഗാവി ജില്ലയിലെ ചിക്കോടി താലൂക്കിലെ ആറ് പഞ്ചായത്തുകളിലായി ഏപ്രിൽ 10 നും 12 നും ഇടയിൽ നടത്തിയ സർവേയിൽ 124 എംജിഎൻആർഇജിഎ തൊഴിലാളികളെയാണ് ഉൾപ്പെടുത്തിയത്. ഞെട്ടിപ്പിക്കുന്ന കാര്യം അവരിൽ 75 ശതമാനം പേരും രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ജോലി ചെയ്യുന്നത് തുടരുകയാണ്. അവരുടെ ജോലി സമയത്തിൽ കുറവൊന്നും വരുത്തിയിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്. 25ശതമാനം പേർ മാത്രമാണ് ഇതിനെ കുറിച്ച് അറിയാമെന്ന് പറഞ്ഞത്. സർക്കാരിതര സംഘടനയായ ആക്ഷൻ എയ്ഡാണ് അടുത്തിടെ സര്‍വേ നടത്തിയത്.