ഗ്രഹാം സ്റ്റെയിനെയും മക്കളെയും ചുട്ടുകൊന്ന കേസിൽ പ്രതിക്ക് മോചനം; ഒഡിഷയിൽ ബിജെപി പണി തുടങ്ങിയെന്ന് ടി സിദ്ദിഖ്
കൽപ്പറ്റ: ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു പിഞ്ചു മക്കളെയും ചുട്ടുകൊന്ന കേസിലെ കുറ്റവാളിയെ വിട്ടയച്ചതിനെതിരെ രൂക്ഷവിമർശനവുമായി ടി സിദ്ദിഖ് എംഎൽഎ. ഒഡിഷയിൽ ആദ്യമായി ഭരണത്തിൽ വന്ന ബിജെപി പണി തുടങ്ങിയെന്ന് ടി സിദ്ദിഖ് പറഞ്ഞു. കുറ്റവാളിയായ മഹേന്ദ്ര ഹേംബ്രമിനെ മാലയിട്ടാണ് ജയിൽ അധികൃതർ യാത്രയാക്കിയത്. ഗ്രഹാം സ്റ്റെയിൻസിന്റെ കൊലയാളിയുടെ മോചനത്തിന് സമരം നയിച്ച ബിജെപി നേതാവാണ് ഒഡീഷ മുഖ്യമന്ത്രിയെന്നും എംഎൽഎ വിമർശിച്ചു. 1999ൽ അറസ്റ്റിലായ മഹേന്ദ്ര ഹേംബ്രമിനെ നല്ല നടപ്പെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് വിട്ടയച്ചത്.
കുറിപ്പിന്റെ പൂർണരൂപം
ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു പിഞ്ചു മക്കളെയും ചുട്ടുകൊന്ന കേസിൽ തടവുശിക്ഷയനുഭവിക്കുന്ന കുറ്റവാളി മഹേന്ദ്ര ഹെംബ്രാമിനെ ബിജെപി സർക്കാർ മോചിപ്പിച്ചു. ഒഡിഷയിൽ ആദ്യമായി അധികാരത്തിൽ വന്ന ബിജെപി തങ്ങളുടെ പണി ആരംഭിച്ചു എന്ന് തന്നെ. ഗ്രഹാം സ്റ്റെയിൻസിന്റെ കൊലയാളിയുടെ മോചനത്തിനായി സമരം നയിച്ച ബി.ജെ.പി നേതാവാണ് പുതിയ ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി.
തടവുജീവിത കാലത്തെ നല്ല പെരുമാറ്റത്തിന്റെ പേരിലാണു മോചനം. ഹാരമണിയിച്ചാണ് ഹെംബ്രാമിനെ ജയിൽ അധികൃതർ യാത്രയാക്കിയത്. കേസിലെ മുഖ്യപ്രതി രബീന്ദ്ര പാൽ സിംഗ് എന്ന ദാരാ സിംഗിന്റെ ഉറ്റ കൂട്ടാളിയാണ് ഹെംബ്രാം. സ്റ്റെയിൻസ്, മക്കളായ ഫിലിപ്പ് (10), തിമോത്തി (ആറ്) എന്നിവർ നിഷ്ഠുരമായി കൊല്ലപ്പെട്ട കേസിൽ ദാരാ സിംഗിനെയും ഹെംബ്രാമിനെയും മാത്രമാണു ശിക്ഷിച്ചത്.
1999 ജനുവരി 21 രാത്രിയാണ് സ്റ്റെയിൻസിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്നത്. കിയോഝർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തിലായിരുന്നു ദേശീയ, അന്തർദേശീയ തലത്തിൽ വൻ പ്രതിഷേധമുണ്ടാക്കിയ സംഭവമുണ്ടായത്. വില്ലീസ് വാഗണിൽ കിടന്നുറങ്ങുകയായിരുന്ന മൂവരെയും തീകൊളുത്തി കൊല്ലുകയായിരുന്നു.
സ്റ്റെയ്ൻസിന്റെ ഭാര്യ ഗ്ലാഡിസും മകൾ എസ്തറും മറ്റൊരിടത്തായതിനാൽ രക്ഷപ്പെട്ടു. ആദിവാസികളെ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു സ്റ്റെയ്ൻസിനെയും കുട്ടികളെയും ബജ്രംഗ്ദൾ പ്രവർത്തകർ ചുട്ടുകൊന്നത്. യുപിയിൽനിന്ന് ഒഡീഷയിലേക്കു വന്ന ദാരാ സിംഗാണ് ആക്രമണത്തിന്റെ സൂത്രധാരൻ. ദാരാ സിംഗ്, ഹെംബ്രാം എന്നിവരുൾപ്പെടെ കേസിൽ 14 പ്രതികളാണുണ്ടായിരുന്നത്. ഇവരിൽ 12 പേരെ വിട്ടയയച്ചു. ദാരാ സിംഗിനെയും ഹെംബ്രാമിനെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
ഹെംബ്രാം 1999ൽ അറസ്റ്റിലായി. 2000 ജനുവരി 31നാണ് ദാരാ സിംഗിനെ പിടികൂടിയത്. 2003ൽ ദാരാ സിംഗിനു വധശിക്ഷ വിധിച്ചെങ്കിലും 2005 ഒഡീഷ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു. ജയിൽ മോചനം ആവശ്യപ്പെട്ട് 2024 ഓഗസ്റ്റിൽ ഇയാൾ സുപ്രീംകോടതിയിൽ ദയാഹർജി നല്കിയിട്ടുണ്ട്.