ഭിവാനി: ഹരിയാനയിലെ ഭിവാനിയിൽ ഒരു ചെറിയ പട്ടണത്തിൽ നിന്നുള്ള രണ്ട് സാധാരണക്കാര്‍ തമ്മിലുള്ള സര്‍വ സാധാരണമായ ഒരു വിവാഹം ഇന്ന് എത്തി നിൽക്കുന്നത് ഏറെ ദരൂഹമായ ഒരു കൊലപാതകത്തിലാണ്. ഹരിയാനയിൽ യൂട്യൂബറായ രവീണ തന്റെ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി ഓടയിൽ തള്ളിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് പങ്കുവയ്ക്കുന്നത്. ഡ്രൈവറായ പ്രവീൺ 2017ലാണ് രവീണയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ആറ് വയസുള്ള മകനും ഉണ്ട്. എന്നാൽ അവരുടെ ബന്ധം പതിയെ വഷളായി തുടങ്ങിയിരുന്നു. ഒരു യുട്യൂബര്‍ എന്ന നിലയിലുള്ള രവീണയുടെസോഷ്യൽ മീഡിയ സ്വാധീനം വലിയ വഴക്കുകളിലേക്ക് ഇവരെ നയിച്ചു പോന്നിരുന്നു.
റെവാരിയിലെ ജൂഡി ഗ്രാമത്തിലാണ് രവീണ താമസിക്കുന്നത്. കുറച്ച് ഫോളോവേഴ്സ് മാത്രം ഉണ്ടായിരുന്ന ഇവര്‍ കൂടുതൽ റീലുകളും വീഡിയോകളും നിര്‍മിച്ച് കൂടുതൽ സജീവമാകാൻ ശ്രമിച്ചു. ഈ ഇടപെടൽ അവളും പ്രവീണും തമ്മിലുള്ള തർക്കത്തിന് കാരണമായി. ഏകദേശം ഒന്നര വർഷം മുമ്പ്, ഹിസാറിലെ പ്രേംനഗറിൽ നിന്നുള്ള മറ്റൊരു യൂട്യൂബർ സുരേഷിനെ ഇൻസ്റ്റാഗ്രാമിൽ രവീണ പരിചയപ്പെട്ടതോടെ, കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി. ഇൻസ്റ്റഗ്രാം സൗഹൃദം വൈകാതെ അടുത്ത ബന്ധത്തിലേക്ക് മാറി.
പൊലീസ് പറയുന്നതനുസരിച്ച്, മാർച്ച് 25 ന് രാത്രി പ്രവീൺ വീട്ടിലെത്തിയപ്പോൾ രവീണയും സുരേഷും അടുത്ത് ഇടപഴകുന്നത് കണ്ടു. തുടർന്നുണ്ടായ തര്‍ക്കത്തിനിടെ, രവീണയും സുരേഷും ചേര്‍ന്ന് പ്രവീണിനെ കൊലപ്പെടുത്തുകയായിരുന്നു. പ്രീവീണിനെ ഇരുവരം ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഈ സമയം ഇവരുടെ മകൻ വീട്ടിൽ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. സംശയം ഇല്ലാതിരിക്കാൻ, അവർ പ്രവീണിന്റെ മൃതദേഹം ഒരു ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ഭിവാനിയിലെ ദിനോദ് റോഡിലെ ഒരു അഴുക്കുചാലിൽ തള്ളുകയും ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം, പൊലീസും പ്രവീണിന്റെ കുടുംബവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെടുത്തത്.
മണിക്കൂറുകളോളം ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചതിലാണ് സംഭവത്തിൽ തുമ്പ് ലഭിച്ചത്. ഒ പൂന്തോട്ടത്തിന് സമീപം ഒരു മോട്ടോർ ബൈക്കിൽ ഹെൽമെറ്റ് ധരിച്ച ഒരാൾ, രവീണ പിൻസീറ്റിൽ ഇരിക്കുന്നതും കണ്ടു. ഇവര്‍ക്കിടയിലായി ഒരു തളർന്ന ശരീരം പോലെ തോന്നിക്കുന്ന എന്തോ ഇരിക്കുന്ന വ്യക്തമല്ലാത്ത ദൃശ്യങ്ങളുണ്ടായിരുന്നു. ഒടുവിൽ ദൃശ്യങ്ങൾ കണ്ടതോടെ രവീണ പൊട്ടിക്കരഞ്ഞു. ഒടുവിൽ ഇവര്‍ കുറ്റസമ്മതം നടത്തുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. കാമുകൻ സുരേഷിനായി തെരച്ചിൽ തുടരുകയാണ്.