സൗദിയിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ചു, മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: സൗദി മധ്യപ്രവിശ്യയിലെ അൽ ഗാത്ത്- മിദ്നബ് റോഡിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ, കാരപ്പറമ്പ് സ്വദേശി ലൈഫ് സ്റ്റൈൽ അപ്പാർട്ട്മെന്റ് സെവൻ ബി-യിൽ റഈസ് (32) മരിച്ചു. റഈസിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ നിദ സഫർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം അൽഗാത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
റിയാദിലെ വഹ്ജ് തുവൈഖ് കോൺട്രാക്റ്റിങ് കമ്പനിയിൽ ഐടി ടെക്നീഷ്യനാണ് റഈസ്. മിദ്നബിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. റഈസ് സഞ്ചരിച്ച കാറും എതിരെ വന്ന മിനി ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിന്റെ ആഘാതത്തിൽ റഈസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
read more: കുവൈത്തിൽ മലയാളി സ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു
ദമ്മാമിൽ മുൻ പ്രവാസിയായ എറമാക്കി വീട് അബ്ദുറഹ്മാൻ ബറാമിയുടെയും കാതിരിയകം രഹനയുടെയും മകനാണ് റഈസ്. റയാൻ ബറാമി, പരേതയായ റുഷ്ദ ഫാത്തിമ എന്നിവരാണ് റഈസിന്റെ സഹോദരങ്ങൾ. റിട്ടയേർഡ് ജോയിന്റ് ആർ.ടി.ഒ കുണ്ടങ്ങലകം സഫറുള്ളയുടെ മകളാണ് റഈസിന്റെ ഭാര്യ നിദ സഫർ. മൃതദേഹം സൗദിയിൽ ഖബറടക്കും. അതിനുവേണ്ടിയുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെഎംസിസി മലപ്പുറം ജില്ല വെൽഫെയർ വിങ്ങും അൽ ഗാത്ത് കെഎംസിസിയും രംഗത്തുണ്ട്.