‘സ്ത്രീകളായി ജനിച്ചവർക്ക് മാത്രം ലിംഗാധിഷ്ടിത സംരക്ഷണം’; നിർണായക വിധിയുമായി ബ്രിട്ടനിലെ സുപ്രീം കോടതി 

ലണ്ടൻ:  ജനന സമയത്തെ ലിംഗഭേദം അനുസരിച്ച് സ്ത്രീക്ക് നിർവചനവുമായി ബ്രിട്ടനിലെ സുപ്രീം കോടതി വിധി. ബ്രിട്ടനിലെ തുല്യതാ നിയമപ്രകാരം സ്ത്രീയെ അവരുടെ ജനനസമയത്തെ ലിംഗഭേദം അനുസരിച്ചാണ് നിർവചിക്കുകയെന്ന് ജഡ്ജിമാർ ഏകകണ്ഠമായി വിധിച്ചു. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ ലിംഗാധിഷ്ഠിത അവകാശ തർക്കത്തിലുണ്ടായിരുന്ന ദീർഘകാല നിയമപോരാട്ടത്തിന്റെ പരിസമാപ്തിയായിരുന്നു കോടതി വിധി. സ്ത്രീകളായി ജനിച്ചവർക്ക് മാത്രമേ ലിംഗാധിഷ്ഠിത സംരക്ഷണം ബാധകമാക്കാവൂ എന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്ത ഫോർ വിമൻ സ്കോട്ട്ലൻഡ് എന്ന കാമ്പയിൻ ഗ്രൂപ്പിന്റെ വാദത്തെ കോടതി അംഗീകരിച്ചു. എന്നാൽ, ഒരു വിഭാഗത്തിന്റെ വിജയമായി വിധിയെ കാണരുതെന്ന് ജഡ്ജി ലോർഡ് ഹോഡ്ജ് പറഞ്ഞു. ട്രാൻസ്‌ജെൻഡർ ആളുകൾക്ക് വിവേചനത്തിനെതിരെ നിയമം ഇപ്പോഴും സംരക്ഷണം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ജനനത്തിന് ശേഷം ലിംഗഭേദം വരുത്തി സ്ത്രീയായി മാറി, തിരിച്ചറിയൽ സർട്ടിഫിക്കറ്റ് നേടിയ ആരെയും സമത്വ നിയമപ്രകാരം സ്ത്രീകളായി നിർവചിക്കാമെന്നായിരുന്നു സ്കോട്ടിഷ് സർക്കാറിന്റെ വാദം. എന്നാൽ, ജനനസമയത്തെ ലിംഗഭേദം മാറ്റാനാവാത്തതാണെന്നും അതുകൊണ്ട് തന്നെ കൂടുതൽ പ്രാധാന്യമുണ്ടെന്നും എഫ്‌ഡബ്ല്യുഎസ് വാദിച്ചു. സ്ത്രീയായി ജനിച്ച വ്യക്തികളുടെ അതേ നിയമപരമായ സംരക്ഷണം ട്രാൻസ് സ്ത്രീകൾക്ക് ഉണ്ടാകരുതെന്നും സംഘടന കോടതിയിൽ വ്യക്തമാക്കി. പൊതുമേഖലകളിൽ കൂടുതൽ സ്ത്രീകളെ നിയമിക്കാൻ ഉദ്ദേശിച്ചുള്ള 2018 ലെ സ്കോട്ടിഷ് നിയമനിർമ്മാണത്തിനെതിരെയാണ് നിയമപോരാട്ടം ആരംഭിച്ചത്. തുടർന്ന് നവംബറിൽ സുപ്രീം കോടതിയെ സമീപിച്ചു. 

സ്ത്രീ എന്നതിന്റെ നിയമപരമായ നിർവചനം ജൈവിക ലൈംഗികതയെ (ബയോളജിക്കൽ സെക്സ്- ഒരു വ്യക്തിയുടെ ക്രോമസോമുകൾ, പ്രത്യുത്പാദന അവയവങ്ങൾ, മറ്റ് സവിശേഷതകൾ എന്നിവയെ അടിസ്ഥാനമാക്കി സ്ത്രീയോ പുരുഷനോ എന്ന് പരിഗണിക്കുക) അടിസ്ഥാനമാക്കിയുള്ളതാണെന്ന് വാദത്തെ അഞ്ച് ജഡ്ജിമാരും പിന്തുണച്ചു. ലിംഗഭേദ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് (GRC) ഉള്ള ട്രാൻസ്‌ജെൻഡർ ആളുകൾക്ക് ജൈവിക സ്ത്രീകൾക്ക് ലഭിക്കുന്ന അതേ ലിംഗാധിഷ്ടിത സംരക്ഷണത്തിന് അർഹതയുണ്ടെന്ന് സ്കോട്ടിഷ് സർക്കാർ കോടതിയിൽ വാദിച്ചു. 

നിയമനിർമ്മാണത്തിൽ സ്ത്രീ, ലൈംഗികത എന്നീ വാക്കുകൾ എങ്ങനെ നിർവചിക്കപ്പെടുന്നു എന്നതാണ് പ്രധാന ചോദ്യമെന്ന് ലോർഡ് ഹോഡ്ജ് പറഞ്ഞു. 2010 ലെ സമത്വ നിയമത്തിലെ സ്ത്രീയും ലൈംഗികതയും എന്ന പദങ്ങൾ ജൈവിക സ്ത്രീയെയും ജൈവിക ലൈംഗികതയെയും പരാമർശിക്കുന്നുവെന്നതാണ് കോടതിയുടെ ഏകകണ്ഠമായ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ വിധിയെ നമ്മുടെ സമൂഹത്തിലെ ഒന്നോ അതിലധികമോ ഗ്രൂപ്പുകൾ മറ്റൊന്നിന്റെ മേൽ നേടിയ വിജയമായി കാണരുതെന്ന് ഞങ്ങൾ ഉപദേശിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വിധി ആശങ്കയുളവാക്കുന്നതാണെന്ന് എൽജിബിടിക്യു ആക്ടിവിസ്റ്റുകൾ പറഞ്ഞു. സ്ത്രീകളുടെ അഭയകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള നിരവധി സൗകര്യങ്ങളിലേക്ക് ട്രാൻസ് സ്ത്രീകൾക്ക് ഇനി ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നാണ് ഇവർ പറയുന്നത്.

By admin