ഷംസു പുന്നയ്‌ക്കൽ വധശ്രമക്കേസ്; 24 വർഷങ്ങൾക്ക് ശേഷം പ്രതികളുടെ ശിക്ഷ പുനഃസ്ഥാപിച്ചത് സുപ്രീംകോടതി
ദില്ലി: മലപ്പുറത്തെ സിഐടിയു നേതാവായിരുന്ന ഷംസു പുന്നയ്‌ക്കലിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച എൻഡിഎഫുകാർക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ പുനഃസ്ഥാപിച്ച് സുപ്രീംകോടതി. സംഭവം നടന്ന് 24 വർഷങ്ങൾക്ക് ശേഷമാണ് പ്രതികളുടെ ശിക്ഷ പുനഃസ്ഥാപിച്ചത്. പ്രതികൾക്ക് നൽകിയ ആറ് വർഷം തടവ് പുനഃസ്ഥാപിച്ച് ഹൈക്കോടതി ഒരു മാസം തടവാക്കിയ ശിക്ഷ കുറച്ചിരുന്നു.
പ്രതികളായ അബ്ദുൽ സലീം,അബ്ദുൽ മുനീർ, ജാഫർ എന്നിവർക്ക് നൽകിയ ആറ് വഷം തടവും മറ്റൊരു പ്രതി കല്ലൻ ജുബൈറിന് വിധിച്ച അഞ്ച് വർഷം തടവുമാണ് ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ ബെഞ്ച് പുനഃസ്ഥാപിച്ചത്. സംഭവം നടന്ന് 24 വർഷങ്ങൾക്ക് ശേഷമാണ് പ്രതികളുടെ ശിക്ഷ പുനഃസ്ഥാപിച്ചത്. പ്രതികൾക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ വിധിക്കേണ്ടിയിരുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്നും കോടതി നീരീക്ഷിച്ചു. പ്രതികളുടെ ശിക്ഷ ഒരുമാസമാക്കി കുറച്ചുനൽകിയ ഹൈക്കോടതി ഉത്തരവ് എല്ലാ വശങ്ങളും പരിശോധിക്കാതെയാണെന്നും കോടതി പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരാണ് അപ്പീൽ നൽകിയത്.
സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ആർ ബസന്തും സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ഷൊങ്കർ, അഭിഭാഷകൻ ആലിം അൻവർ എന്നിവർ ഹാജരായി. ഷംസുവിന്റെ ഭാര്യ മീരയ്‌ക്കായി മുതിർന്ന അഭിഭാഷകൻ പി വി ദിനേശ് ഹാജരായി. 2001 ജനുവരി 16നാണ് ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘം ഷംസുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. 2020 നവംബറിൽ ഹൃദയാഘാതത്തെ തുടർന്ന് ഷംസു പുന്നയ്‌ക്കൽ മരിച്ചിരുന്നു.