വിഷുദിനത്തിൽ കള്ളുഷാപ്പിന് മുന്നില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

തൃശൂര്‍: കള്ളുഷാപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ രണ്ടുപേരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് സ്വദേശിയായ പതിയാശേരി വീട്ടില്‍ ഷിയാസിനെ (47)  വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. എടത്തിരുത്തി കല്ലുങ്കടവ് പട്ടാട്ട് വീട്ടില്‍ ഷജീര്‍ (42), വലപ്പാട് മുരിയാംതോട് കണ്ണോത്ത് വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ (40) എന്നിവരാണ്  അറസ്റ്റിലായത്. വിഷുദിനത്തില്‍ വൈകിട്ട് ആറരയോടെ വലപ്പാട് കുഴിക്കക്കടവ് കള്ളുഷാപ്പിനു മുന്നില്‍വച്ചാണ് ആക്രമണം.

നേരത്തെ ഷാപ്പില്‍വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്  പുറത്തിറങ്ങിയ ഷിയാസിനെ വെട്ടുകത്തികൊണ്ട് മുതുകിലും കാലിലും വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഷജീറിന്റെ പേരില്‍ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ മൂന്ന് അടിപിടി കേസുകളും ഉണ്ണിക്കൃഷ്ണന് വലപ്പാട് പൊലീസ് സ്റ്റേഷനില്‍ രണ്ടു അടിപിടിക്കേസുകളുമുണ്ട്. വലപ്പാട് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ എബിന്‍, സാബു, ആന്റണി ജിമ്പിള്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലെനിന്‍, പ്രണവ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. 

By admin