മുഖ്യമന്ത്രിക്കും മകൾ വീണക്കും നോട്ടീസ്; മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിച്ചു
കൊച്ചി: മാസപ്പിടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മാധ്യമപ്രവർത്തകനായ അജയനാണ് ഹർജിക്കാരൻ. ഹർജി വേനലവധിക്ക് ശേഷം മെയ് 27 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചു. കേസിൽ എതിർ കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ മകൾ വീണ ടി, സിഎംആർഎൽ കമ്പനി അധികൃതരടക്കം എല്ലാവർക്കും നോട്ടീസ് അയക്കാനും കോടതി ഉത്തരവായി.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി, സിഎംആർഎൽ കമ്പനി, കേന്ദ്രസർക്കാർ തുടങ്ങി ഇരുപതോളം പേരെ എതിർകക്ഷികൾ ആക്കിയാണ് ഹർജി. ആദായനികുതി വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം. മാസപ്പടി ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു ഉള്ള ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
അതേസമയം മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിലെ തുടർ നടപടികൾ തത്കാലത്തേക്ക് ഹൈക്കോടതി തടഞ്ഞ് ഉത്തരവിട്ടിട്ടുണ്ട്. സിഎംആർഎല്ലിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. എസ്എഫ്ഐഒ കുറ്റപത്രം പൊലീസിൻ്റെ കുറ്റപത്രത്തിന് സമാനമായി ഭാരതീയ ന്യായ് സംഹിത പ്രകാരം കാണാനാവില്ലെന്നും എസ്എഫ്ഐഒ റിപ്പോർട്ട് പരാതിയായി മാത്രമേ കണക്കാക്കാവൂ എന്നുമാണ് സിഎംആർഎൽ ഇന്ന് കോടതിയിൽ വാദിച്ചത്. ഈ വാദഗതികളിൽ വ്യക്തമായ മറുപടി വിശദമായി നൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടാണ് ഹൈക്കോടതി കേസ് ഡിവിഷൻ ബെഞ്ചിൻ്റെ പരിഗണനയ്ക്കായി മാറ്റിവെച്ചത്.