ടോൾ പ്ലാസകൾ ഇനിയില്ല, 15 ദിവസത്തിനകം പുതിയ ടോൾ നയം; വമ്പൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്‍കരി
രാജ്യത്തെ ദേശീയപാതകളിലെ ടോൾ ബൂത്തുകളുടെ കാര്യത്തിൽ വലിയ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ ഹൈവേകളിലെ ടോൾ അടയ്ക്കുന്ന രീതി മാറാൻ പോകുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. അടുത്ത 15 ദിവസത്തിനുള്ളിൽ കേന്ദ്രം പുതിയ ടോൾ നയം അവതരിപ്പിക്കാൻ പോകുന്നു. അതായത് മെയ് മുതൽ ഈ നയം നടപ്പിലാക്കും എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും നിതിൻ ഗഡ്‍കരി ഇതുവരെ ഇതിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.
പുതിയ നയം നടപ്പിലാക്കിക്കഴിഞ്ഞാൽ, ടോളിനെക്കുറിച്ച് പരാതിപ്പെടാൻ ആർക്കും അവസരം ലഭിക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ പുതിയ സംവിധാനത്തോടെ, ഫാസ്ടാഗിന്റെ പ്രവർത്തനവും അവസാനിക്കും. പുതിയ സംവിധാനത്തിന് നിലവിലെ ടോൾ ബൂത്തുകൾ ആവശ്യമില്ലെന്ന് ഗഡ്‍കരി പറഞ്ഞു. പകരം, സാറ്റലൈറ്റ് ട്രാക്കിംഗും വാഹന നമ്പർ പ്ലേറ്റ് തിരിച്ചറിയലും ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ടോൾ പേയ്‌മെന്റുകൾ ഓട്ടോമാറ്റിക്കായി പണം കുറയ്ക്കും.
പുതിയ ജിപിഎസ് ടോളിംഗ് സംവിധാനം എന്താണ്?
രാജ്യത്ത് റോഡുകളുടെ നിർമ്മാണത്തോടെ ടോൾ ബൂത്തുകളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ബൂത്തുകൾ ഒഴിവാക്കുന്നതിനും ജിപിഎസ് അധിഷ്‍ഠിത ടോളിംഗ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ ഫാസ്ടാഗ് സംവിധാനം മാറ്റിസ്ഥാപിക്കാൻ പോകുന്നു. ടോൾ ബൂത്തുകളുടെ നിർമ്മാണം അടിസ്ഥാന സൗകര്യങ്ങളുടെ ചെലവ് വർദ്ധിപ്പിക്കുന്നു. ഇത് ടോൾ പിരിവിന്റെ ചെലവും വർദ്ധിപ്പിക്കുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ പുതിയ ടോളിംഗ് സംവിധാനം ഏർപ്പെടുത്താൻ പോകുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ സംവിധാനത്തിൽ, ജിപിഎസിന്റെ സഹായത്തോടെ, ടോൾ തുക ഡ്രൈവറുടെയോ വാഹന ഉടമയുടെയോ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് കുറയ്ക്കും. ജിപിഎസ് വഴി വാഹനം നിരീക്ഷിച്ച ശേഷമായിരിക്കും ഇത്. നിശ്ചയിച്ച മാർജിനും സമയവും അടിസ്ഥാനമാക്കിയാണ് ടോൾ തുക കണക്കാക്കുന്നത്.