എസ്എഫ്ഐഒ കുറ്റപത്രം; വീണയടക്കമുള്ളവർക്ക് ഹൈക്കോടതിയിൽ താത്കാലികാശ്വാസം; സമൻസ് അയക്കുന്നത് 2 മാസത്തേക്ക് തടഞ്ഞു

കൊച്ചി: എസ്എഫ്ഐഒ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. സിഎംആർഎല്ലിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ വിശദമായ വാദം കേൾക്കാൻ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. കേസിൽ പ്രതിസ്ഥാനത്തുള്ള വീണയടക്കമുള്ളവർക്ക് ഹൈക്കോടതി നടപടി ആശ്വാസകരമാണ്.

ജസ്റ്റിസ് സിആർ രവിയുടെ അവധിക്കാല ബെഞ്ചിന് മുൻപിലാണ് ഈ കേസ് ഇന്ന് പരിഗണനയ്ക്ക് വന്നത്. സിഎംആർഎൽ സമർപ്പിച്ച ഹർജിയിൽ എസ്എഫ്ഐ കുറ്റപത്രം പൊലീസ് റിപ്പോർട്ടല്ലെന്നും എസ്എഫ്ഐഒ റിപ്പോർട്ടിനെ പരാതിയായി കണക്കാക്കണം എന്നുമാണ് ആവശ്യപ്പെട്ടത്. അങ്ങനെ വരുമ്പോൾ കോടതികൾക്ക് എതിർ കക്ഷിയെ കൂടി കേൾക്കേണ്ടി വരും. കുറ്റപത്രത്തിൽ പറയുന്ന ഉള്ളടക്കമല്ല സിഎംആർഎൽ ചോദ്യം ചെയ്തത്. മറിച്ച് കുറ്റപത്രം പരാതിയായി മാത്രമേ കണക്കാക്കാവൂ എന്നാണ് ആവശ്യപ്പെട്ടത്. 

വിചാരണ കോടതി തിങ്കളാഴ്ച സമൻസ് അയക്കാൻ ഒരുങ്ങുന്നതിനിടെയാണ് സിഎംആർഎല്ലിൻ്റെ തന്ത്രപരമായ നീക്കം. ഇതോടെ വിചാരണ കോടതിക്ക് ഇനി സമൻസ് അയക്കാനാവില്ല. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രത്തിൻ്റെ പകർപ്പ് ആവശ്യപ്പെട്ടും സിഎംആർഎൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. പകർപ്പ് കിട്ടിയാൽ കുറ്റപത്രം ചോദ്യം ചെയ്ത് മേൽക്കോടതികളെ സമീപിക്കാനും സിഎംആർഎല്ലിന് സാധിക്കും.

എസ്‌എഫ്‌ഐ‌ഒ നടപടി നിയമപരമല്ലെന്ന് സിഎംആർഎൽ ഇന്ന് കോടതിയിൽ വാദിച്ചു. കമ്പനി നിയമപ്രകാരമാണ് അന്വേഷണം നടത്തിയതെന്നായിരുന്നു ഇതിന് എസ്എഫ്ഐഒയുടെ മറുപടി. പ്രതി സ്ഥാനത്തുള്ളവർക്കെതിരെ കുറ്റം ചുമത്തൽ സാധാരണ നടപടിയാണെന്നും അവർ വാദിച്ചു. എന്നാൽ പുതിയ നിയമപ്രകാരം റിപ്പോർട്ട് നൽകിയ ശേഷം പ്രതികളെ കോടതി കേൾക്കേണ്ടതായിരുന്നു എന്ന്  സിഎംആർഎൽ വാദിച്ചു. എസ്‌എഫ്‌ഐ‌ഒ റിപ്പോർട്ട് കിട്ടിയ ശേഷം സ്വമേഥയാ തുടർ നടപടി തുടങ്ങിയ അഡീഷണൽ സെഷൻസ് കോടതി നിയമപരമല്ലെന്നും സിഎംആർഎൽ വാദിച്ചു. പൊലീസ് റിപ്പോർ‍ട്ടിന്‍റെ അടിസ്ഥാനത്തിലുളള തുടർ നടപടിയും പരാതിയുടെ അടിസ്ഥാനത്തിലുള്ള തുടർ നടപടിയും വ്യത്യസ്തമെന്ന് സിഎംആർഎൽ പ്രതികരിച്ചു. 

ഇത്തരം കേസുകളിൽ പ്രത്യേക നിയമം നിലനിൽക്കുമെന്നായിരുന്നു കേന്ദ്രത്തിൻ്റെ വിശദീകരണം. പൊലീസിൻ്റെ റിപ്പോർട്ടാണെങ്കിലും പരാതിയാണെങ്കിലും പ്രത്യേക നിയമ നിലനിൽക്കും. പുതിയ ഭാരതീയ ന്യായ് സംഹിത ഈ കേസിൽ ബാധകമാകില്ലെന്നും എസ്എഫ്ഐഒയുടെ കുറ്റപത്രം പൊലീസ് റിപ്പോർട്ടായി തന്നെ കണക്കാക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട കോടതി, കേസ് രണ്ട് മാസത്തിന് ശേഷം ഡിവിഷൻ ബെഞ്ച് പരിഗണിക്കുമെന്ന് വ്യക്തമാക്കി തുടർ നടപടികൾ തടയുകയായിരുന്നു.

By admin