സിഗററ്റ് തട്ടിക്കളഞ്ഞു, പൊലീസുകാരെ പിന്തുടർന്ന് ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് യുവാവ്; 2 സിപിഒമാർക്ക് പരിക്ക്
തിരുവനന്തപുരം: കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ പിന്തുടർന്നെത്തി ഹെൽമെറ്റ് കൊണ്ടടിച്ച 19 കാരൻ പിടിയിൽ. കുളത്തൂർ മൺവിള സ്വദേശി റയാൻ ബ്രൂണോ (19) ആണ് അറസ്റ്റിലായത്. ഇന്നലെ കഴക്കൂട്ടം തൃപ്പാദപുരത്ത് പൊതു സ്ഥലത്ത് പുകവലിച്ചത് കണ്ട് പോലീസ് വാഹനം നിറുത്തി സിഗററ്റ് കളയാൻ പറഞ്ഞിട്ടും ഇയാൾ കളഞ്ഞില്ല. ഇയാളുടെ കൈയിലിരുന്ന സിഗരറ്റ് ബലമായി തട്ടിക്കളഞ്ഞ് പെറ്റി നൽകി പോലീസ് മടങ്ങി.
ഇതിൽ പ്രകോപിതനായ ഇയാൾ മാതാവിനെയും കൂട്ടി കഴക്കൂട്ടത്ത് വച്ച് പോലീസ് വാഹനം തടഞ്ഞു. തുടർന്ന് കൈയിലുണ്ടായിരുന്ന ഹെൽമെറ്റ് കൊണ്ട് പോലീസ് ജീപ്പിലും ജീപ്പിലിരിക്കുകയായിരുന്ന സിപിഒ രതീഷിൻ്റെ മുഖത്തും അടിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സിപിഒ വിഷ്ണുവിനെയും ഹെൽമെറ്റ് കൊണ്ടടിച്ചു. പോലീസുകാരായ രതീഷിന് മുഖത്തും വിഷ്ണുവിന് തോളിലുമാണ് അടിയേറ്റത്. തുടർന്ന് മറ്റു പോലീസുകാരും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ശാരീരികമായി ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.