ജിനു മറയാക്കിയത് ജനസേവന കേന്ദ്രം, ലക്ഷങ്ങൾ കൈകളിലേക്ക് എത്തിക്കൊണ്ടേയിരുന്നു, ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

ഇടുക്കി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ കട്ടപ്പന പൊലീസ് പഞ്ചാബിലെ മൊഹാലിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട മാട്ടയില്‍ ജിനു (39) ആണ് പിടിയിലായത്. മാള്‍ട്ട, ന്യൂസിലന്‍ഡ്, പോളണ്ട് എന്നിവിടങ്ങളില്‍ കെയര്‍ടടേക്കര്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലേറെ ആളുകളില്‍ നിന്ന് ഇയാള്‍ മൂന്നു മുതല്‍ നാലര ലക്ഷം രൂപ വീതമാണ് തട്ടിയെടുത്തത്. 

മാട്ടുക്കട്ടയില്‍ ജിനുവിന്റെ  ഉടമസ്ഥതയിലുണ്ടായിരുന്ന ജനസേവന കേന്ദ്രത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഇതിനിടെ ഇയാള്‍ പഞ്ചാബിലേക്ക് കടന്നു. കട്ടപ്പന പൊലീസ് മൊഹാലിയിലെ സിരക്പൂരിലെത്തിയാണ് ജിനുവിനെ അറസ്റ്റ് ചെയ്തത്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐ ബിജു ഡിജു ജോസഫ്, എസ് സിപിഒ അനൂപ്, സുരേഷ് ബി ആന്റോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

കട്ടപ്പന സ്റ്റേഷനില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും. പരാതിക്കാരില്‍ നിന്ന് ആകെ 17 ലക്ഷത്തോളം രൂപ കബളിപ്പിച്ചതായും കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോൻ പറഞ്ഞു. ഉപ്പുതറ സ്റ്റേഷന്‍ പരിധിയിലും നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. പണം നല്‍കി ഏതാനും മാസങ്ങള്‍ക്കുശേഷം ജിനുവിനെ ഫോണില്‍ കിട്ടാതായതോടെ ആളുകള്‍ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin