വഖഫ് നിയമത്തെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ; കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകി
ന്യുഡൽഹി: വഖഫ് നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിൽ നിയമത്തെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കോടതിയിലേക്ക്. അസം,രാജസ്ഥാൻ,മഹാരാഷ്ട്ര സംസ്ഥാനങ്ങൾ കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകി. നിയമം റദ്ദാക്കരുതെന്നാണ് ഈ സംസ്ഥാന സർക്കാറുകൾ സുപ്രീം കോടതിയിൽ ആവശ്യപ്പെടുക.
നിയമം റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ച് ടിവികെ അധ്യക്ഷനും തമിഴ് നടനുമായ വിജയും കഴിഞ്ഞ ദിവസം തന്നെ സുപ്രീം കോടതിയെ സമീപിച്ചു. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. വഖഫ് ബില്ലിനെതിരെ സംസ്ഥാന വ്യാപകയായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും പാർട്ടി നേതൃയോഗത്തിൽ പ്രമേയം പാസാക്കുകയും ചെയ്‌തതിനു ശേഷം ആണ് വിജയ് കോടതിയെ സമീപിച്ചത്.