കീവ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രാജ്യം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് യുക്രൈന്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ സെലന്‍സ്കി. യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയുമായി ഏതെങ്കിലും തരത്തിലുള്ള കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് യുക്രൈന്‍ സന്ദര്‍ശിക്കണമെന്നും രാജ്യത്തെ സാധാരണക്കാരേയും ആശുപത്രികളും പള്ളികളും യോദ്ധാക്കളേയും കാണമെന്നുമാണ് സെലന്‍സ്കിയുടെ ആവശ്യം. സിബിഎസ് (കൊളംബിയ ബ്രോഡ്കാസ്റ്റിങ് സിസ്റ്റം) നു കൊടുത്ത ഒരു മണിക്കൂര്‍ നീണ്ട അഭിമുഖത്തിലാണ് സെലന്‍സ്കി ആവശ്യം ഉന്നയിച്ചത്.
അഭിമുഖത്തിന് ശേഷമാണ് യുക്രൈനിലെ സുമി നഗരത്തില്‍ മിസൈല്‍ ആക്രമണം നടന്നത്. ഞായറാഴ്ച രാവിലെയാണ് വടക്കന്‍ യുക്രൈനിലെ സുമിയില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി ഉയര്‍ന്നു. 110 പേർക്ക് പരിക്കുണ്ട്. ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതികരണം ഉണ്ടാവണമെന്ന് യുക്രൈന്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ സെലന്‍സ്കി ആവശ്യപ്പെട്ടു. ഈ വര്‍ഷം യുക്രൈനില്‍ നടന്നതില്‍ വെച്ച് മാരകമായ ആക്രമണമായിരുന്നു ഇന്നലത്തേത്.
അധാര്‍മികര്‍ക്കു മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനും സാധാരണക്കാരുടെ ജീവനെടുക്കാനും സാധിക്കൂ എന്ന് സെലന്‍സ്കി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കത്തി നശിച്ച വാഹനങ്ങളും മരിച്ച മനുഷ്യരെയും കാണിക്കുന്ന ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ആക്രമണത്തില്‍ കീവില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഗോഡൗണില്‍ മിസൈല്‍ ആക്രമണം ഉണ്ടായി. ഇന്ത്യന്‍ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ഫാര്‍മസിയാണ് ആക്രമണത്തില്‍ പൂര്‍ണമായി നശിച്ചത്. യുക്രൈനിലെ തന്നെ ഏറ്റവും വലിയ ഫാര്‍മസികളിലൊന്നാണ് രാജീവ് ഗുപ്തയുടെ കുസും എന്ന സ്ഥാപനം. സ്ഥാപനത്തിന് നേരെയുള്ള റഷ്യയുടെ ആക്രമണം മനപ്പൂര്‍വ്വമാണെന്നാണ് യുക്രൈന്‍ ആരോപിക്കുന്നത്. ഇന്ത്യന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം നടപടികള്‍ മനപ്പൂര്‍വ്വമാണെന്നും സൗഹാര്‍ദം അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ നശിപ്പിക്കുക എന്നതാണ് മോസ്കോയുടെ ലക്ഷ്യം എന്നും ഇന്ത്യയിലെ യുക്രൈന്‍ എംബസി പ്രതികരിച്ചു.