ഫോണിൽ വിളിച്ചിട്ടു കിട്ടിയില്ല, കൂട്ടുകാരെല്ലാം ഇന്നലെ പോയി, അന്വേഷിച്ചെത്തിയ സുഹൃത്തുക്കളും പൊലീസും കണ്ടത്

എറണാകുളം: എറണാകുളം കാക്കനാടിനടുത്ത് അത്താണിയില്‍ യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും പത്തനംതിട്ട സ്വദേശിയുമായ യുവാവിനെ ഇന്ന് രാവിലെയാണ് വാടക വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാക്കനാട് അത്താണിയിലെ വാടക വീടിന്‍റെ വാതില്‍ ചവിട്ടി പൊളിച്ച് പൊലീസ് അകത്തു കയറുമ്പോള്‍ കാണുന്നത് മുണ്ടുപയോഗിച്ച് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ജെറിനെ. മറ്റ് മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു അത്താണിയിലെ വാടക വീട്ടിലെ താമസം. കൂട്ടുകാരെല്ലാം ഇന്നലെ വൈകിട്ടോടെ വിഷുവിന് നാടുകളിലേക്ക് പോയി. ജെറിനെ ഫോണില്‍ വിളിച്ച് നോക്കിയിട്ടും കിട്ടാതെ വന്നതോടെയാണ് മറ്റ് സുഹൃത്തുക്കളും വീട്ടുടമയുമെല്ലാം ചേര്‍ന്ന് അന്വേഷിച്ചത്. വീട് അകത്തു നിന്ന് പൂട്ടിയെന്ന് വ്യക്തമായതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.

പത്തനംതിട്ട അടൂരിനടുത്ത് നെടുമണ്‍ സ്വദേശിയാണ് മരിച്ച ജെറിന്‍ വി ജോണ്‍. സ്വകാര്യ സ്ഥാപനത്തില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.

ജെറിന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അറിയില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിനു ശേഷം പൊലീസ് അറിയിച്ചത്. ജെറിന്‍റെ പിതാവ് ഗള്‍ഫിലാണ്. അമ്മയും ഇളയ സഹോദരനുമാണ് നാട്ടിലുളളത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മൊബൈല്‍ ഫോണിന്‍റെ ശാസ്ത്രീയ പരിശോധന ഫലവും ലഭിച്ച ശേഷം മരണകാരണത്തെ കുറിച്ച് കൂടുതല്‍ വ്യക്തത കിട്ടുമെന്ന പ്രതീക്ഷയിലാണ് തൃക്കാക്കര പൊലീസ്.

By admin