പെട്രോളടിക്കാൻ പമ്പിലേക്ക് ബൈക്ക് തിരിക്കവെ ചരക്ക് ലോറിയിടിച്ചു, പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം
തൃശൂർ: തൃശൂരിൽ ചരക്ക് ലോറിയിടിച്ച് ബൈക്ക് യാത്രികനായ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പെരുമ്പിലാവ് അംബേദ്‌കർ നഗർ കോട്ടപ്പുറത്ത് വിജു മകൻ ഗൗതം (17) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30 ഓടെ പെരുമ്പിലാവിലെ കോഴിക്കോട് റോഡിലുള്ള പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. വിദ്യാർത്ഥികൾ പെട്രോൾ അടിക്കാനായി ബൈക്ക് പമ്പിലേക്ക് തിരിക്കുന്നതിനിടെ, പുറകിൽ വന്ന ലോറിയുടെ പുറകുവശം ബൈക്കിൽ തട്ടിയാണ് അപകടമുണ്ടായത്.
അപകടത്തിൽ ഇരുവരും റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. രണ്ടുപേരെയും നാട്ടുകാർ ഉടൻ തന്നെ തൊട്ടടുത്ത അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗൗതമിനെ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ പെരുമ്പിലാവ് കണ്ണേത്ത് മനുവിനെ (17) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൗതമിന്‍റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച് സംസ്ക്കരിക്കും. കോക്കൂർ സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ഗൗതം. മാതാവ്: രജില. സഹോദരങ്ങൾ: വൈഗ, ഭഗത്. ഇടിച്ച ശേഷം നിർത്താതെ പോയ ലോറി കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.