കൊച്ചി: മകളും മരുമകനും ചേർന്ന് പിതാവിനേയും രണ്ടാം ഭാര്യയേയും തല്ലി പുറത്താക്കിയതായി പരാതി. ആലുവ മാറമ്പള്ളി സ്വദേശി അബുബക്കറും ഭാര്യയുമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
മാറമ്പള്ളി മഞ്ഞയിൽ വീട്ടിൽ അബുബക്കറും ഭാര്യ സൗജത്തുമാണ് തടിയിറ്റപറമ്പ് പൊലീസിൽ പരാതി നൽകിയത്. 18 വർഷത്തോളമായി വിദേശത്തായിരുന്ന അബൂബക്കർ ഭാര്യ മരിച്ചതിന് ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രണ്ടാമത് വിവാഹിതനായി. എന്നാൽ ഇതിൽ താൽപര്യമില്ലാതിരുന്ന മകളും മരുമകനും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും തല്ലി പുറത്താക്കിയെന്നുമാണ് പരാതി.
വിദേശത്തെ ജോലി കൊണ്ട് താൻ സമ്പാദിച്ച വീട്ടിൽ നിന്നാണ് മകളും മരുമകനും ഇറക്കിവിട്ടതെന്നാണ് ഇരുവരും പറയുന്നത്. അബൂബക്കറും ഭാര്യയും നിലവിൽ ആശുപത്രിയിലാണ്. ഇരുവരുടെയും പരാതി കിട്ടിയതായി തടിയിറ്റപറമ്പ് പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ മകളോടും മരുമകനോടും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.