തിരുവനന്തപുരം: വിഷു ദിനമായ ഇന്ന് സമരപ്പന്തലിനു മുന്നിൽ വിഷുക്കണിയൊരുക്കി ആശമാർ. ഓണറേറിയം വർദ്ധന ഉള്‍പ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ ആശ പ്രവർത്തകർ നടത്തുന്ന സമരം ഇന്ന് 65 – ദിവസം. സമരം കൂടുതൽ ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം. ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഏപ്രിൽ 21 ന് ആദരമര്‍പ്പിക്കാന്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
‘ഞങ്ങൾക്ക് ഈ വർഷത്തെ വിധി അങ്ങനെയാണ്. ഞങ്ങളുടെ അവകാശങ്ങൾ ചോദിച്ചു വന്നതു കൊണ്ട് തെരുവിലാണ് ഈ വിഷു ആഘോഷിക്കേണ്ടി വന്നത്. ഈ വർഷം ആഘോഷം തെരുവിലാക്കി. ഇനിയെങ്കിലും മന്ത്രി കണ്ണു തുറന്ന് ഞങ്ങൾക്കുള്ള എല്ലാ അവകാശങ്ങളും തന്ന് ഞങ്ങളെ പറഞ്ഞയക്കുമെന്ന് പ്രതീക്ഷിക്കുന്നു. പെസഹാ വ്യാഴത്തിന് മുൻപ് എന്തെങ്കിലും തീരുമാനമെടുത്താൽ അത് വീടുകളിൽപ്പോയി ആഘോഷിക്കാമെന്നും’ ആശമാരിലൊരാൾ പ്രതികരിച്ചു.
സമരം ശക്തമാക്കി മുന്നോട്ട് പോകാൻ ആശമാർ. രാപ്പകൽ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് സമരസമിതി അറിയിച്ചു. ആശമാർ നടത്തുന്നത് ഐതിഹാസാക സമരമെന്ന് സമരസമിതി നേതാവ് മിനി ഇന്നലെ പ്രതികരിച്ചിരുന്നു.
സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശാ പ്രവർത്തകരെയും സാംസ്ക്കാരിക-രാഷ്ട്രീയ പ്രമുഖരെയും അണിനിരത്തി പൗരസാഗരം സംഘടിപ്പിച്ചിരുന്നു. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പൗര സംഗമത്തിൽ പങ്കെടുത്തവർ ഉന്നയിച്ചത്. സമരം ഒത്തുതീർക്കാനായി സർക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഇല്ലാത്തതിനാൽ പുതിയ സമരരീതികളിലേക്ക് കടക്കാനാണ് സമരക്കാരുടെ തീരുമാനം. നിരാഹാര സമരം ഇന്ന് 27- ആം ദിവസമാണ്. അതിനിടെ തൊഴില്‍ മന്ത്രിയുമായി ആശ സമരസമിതി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.