3 പീഡനക്കേസുകൾ അടക്കം 6 കേസുകൾ, ജയിലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ 35കാരനായ പീഡനക്കേസ് പ്രതി

തലോജ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ. മഹാരാഷ്ട്രയിലെ തലോജയിലെ ജയിലിലാണ് ലൈംഗിക പീഡനക്കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. വിശാൽ ഗ്വാലി എന്നയാളെയാണ് ഞായറാഴ്ച  രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

പിന്നാലെ ജയിൽ അധികൃതർ ഘാർഗർ പൊലീസിലും കല്യാണിലുള്ള ഇയാളുടെ കുടുംബത്തെയും വിവരം അറിയിക്കുകയായിരുന്നു. 2024 ഡിസംബറിലാണ് 35കാരനായ വിശാലിനേയും 25 കാരിയായ രണ്ടാം ഭാര്യ സാക്ഷിയേയും പൊലീസ് അറസ്റ്റ് ചെയ്തത്. കല്യാണിൽ നിന്ന്  കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനായിരുന്നു അറസ്റ്റ്. പെൺകുട്ടിയുടെ മൃതദേഹം മറവ് ചെയ്യാനുള്ള ഒത്താശ ചെയ്ത് നൽകിയതിനാണ് സാക്ഷി അറസ്റ്റിലായത്. 

ഭാര്യയുടെ ബുൽദാനയിലെ ഗ്രാമത്തിലെ വീട്ടിന് അടുത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മൂന്ന് ലൈംഗിക പീഡന കേസുകൾ അടക്കം ആറ് കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇത് രണ്ട് പീഡനക്കേസിലും ഇരകൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്. മാനസിക വെല്ലുവിളി നേരിടുന്ന ആളെന്ന തെളിവ് നിരത്തിയായിരുന്നു ഇയാൾ കേസുകളിൽ നിന്ന് രക്ഷപ്പെട്ടുകൊണ്ടിരുന്നത്. ഭക്ഷണം വാങ്ങാനായി പുറത്ത് പോയ പെൺകുട്ടിയെ ആണ് ഇയാൾ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുള്ള ക്രൂരതയാണ് ഇയാൾ കൊല്ലപ്പെട്ട പെൺകുട്ടിയോട് ചെയ്തിരുന്നത്. 

സിസിടിവി ദൃശ്യങ്ങളെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. മൃതദേഹം മറവ് ചെയ്യാൻ ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 35കാരനിലേക്ക് അന്വേഷണമെത്തിയത്. 5 മണിക്ക് പെൺകുട്ടിയെ തട്ടിക്കൊണ്ട് വന്ന ഇയാൾ സ്വന്തം വീട്ടിലെത്തിച്ചാണ് കുട്ടിയെ സമാനതകളില്ലാത്ത രീതിയിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ വീട് വൃത്തിയാക്കി മൃതദേഹം മറവ് ചെയ്യാൻ ഇയാൾ ഭാര്യയുടെ സഹായം തേടുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

By admin