പാലക്കാട്: നഗരസഭ ഭിന്നശേഷിക്കാർക്ക് നിർമിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് കെ.ബി. ഹെഡ്ഗെവാറിന്റെ പേര് നൽകിയതുമായി ബന്ധപ്പെട്ട് വിവാദത്തിൽ ന്യായീകരണവുമായി ബിജെപി. ഹെഡ്ഗേവാർ സ്വാതന്ത്രസമര പോരാളിയാണെന്നും കോൺഗ്രസുകാരനായ ഹെഡ്ഗേവാറിൻ്റെ പേരിലെ ആദ്യ സ്ഥാപനമല്ലയിതെന്നും ബിജെപി നേതാക്കളായ പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ അഡ്വ. ഇ.കൃഷ്ണദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹെഡ്ഗെവാർ സ്വാതന്ത്രസമര സേനാനിയെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ട്. ഇഎംഎസിൻ്റെ പ്രസ്താവനയെ സിപിഎം തള്ളിപറയുമോയെന്നും ഹെഡ്ഗേവാർ ദേശീയവാദിയെന്നതിന് കോൺഗ്രസിൻ്റെയും സിപിഎമ്മിൻ്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ബിജെപി വ്യക്തമാക്കി. മലപ്പുറം ജില്ലയിൽ വാരിയം കുന്നൻ സ്മാരകം ഉൾപ്പെടെ സ്ഥാപിച്ചു. ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ലാത്ത ആളുകളുടെ പേര് പല സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്. ഇതെല്ലാം മുസ്ലിംവത്കരണമാണെന്ന് പറയാൻ തയാറാകുമോയെന്നും ബിജെപി ചോദിച്ചു. മലപ്പുറത്ത് ഹിന്ദുവംശഹത്യക്ക് നേതൃത്വം നൽകിയ വാരിയംകുന്നൻ്റെ പേരിട്ടതിന് ബന്ധപ്പെട്ടവർ വിശദീകരണം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. പരിചിതമല്ലാത്ത പല രീതികളും കേരളത്തിലെ വരുന്നുണ്ട്. മതരാഷ്ട്രം കൈകാര്യം ചെയ്യുന്നവർ പലതും തിരികെ കയറ്റാൻ ശ്രമിക്കുന്നുവെന്നും ബിജെപി ആരോപിച്ചു.
Read More…. നഗരസഭ പദ്ധതിയിൽ ഹെഡ്‌ഗെവാറിൻ്റെ പേര്, ചോദ്യം ചെയ്ത രാഹുലിനെതിരെ ബിജെപി ഭീഷണി; രൂക്ഷ പ്രതികരണവുമായി സുധാകരൻ
പേരല്ല പ്രശ്നം, പദ്ധതി നടപ്പക്കാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പദ്ധതി നടപ്പാക്കാതിരിക്കാനുള്ള ശ്രമം തടഞ്ഞ പാലക്കാട് എംഎൽഎ ഭിന്നശേഷിക്കാരോടും മാതാപിതാക്കളോടും പരസ്യമായി മാപ്പു പറയണം. പൊലീസിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായി. പൊലീസ് നടപടിയെടുക്കാത്തതിനാൽ പ്രക്ഷേഭവുമായി മുന്നോട്ട് പോകും. ഹെഡ്ഗേവാറിനെ അപമാനിച്ചതിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.