വഖഫ് നിയമത്തിനെതിരെ സിപിഐ സുപ്രീം കോടതിയിൽ; ഡി രാജ ഹർജി സമർപ്പിച്ചു
ദില്ലി: പുതിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ സിപിഐ സുപ്രീം കോടതിയെ സമീപിച്ചു. നിയമം റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.
അതേസമയം വഖഫ് ഭേദഗതിക്കെതിരെ ടിവികെ അധ്യക്ഷനും തമിഴ് നടനുമായ വിജയും സുപ്രീം കോടതിയെ സമീപിച്ചു. ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ചാണ് അദ്ദേഹം ഹർജി നൽകിയത്. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. വഖഫ് ബില്ലിനെതിരെ സംസ്ഥാന വ്യാപകയായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും പാർട്ടി നേതൃയോഗത്തിൽ പ്രമേയം പാസാക്കുകയും ചെയ്‌തതിനു ശേഷം ആണ് വിജയ് കോടതിയെ സമീപിച്ചത്.
അതേസമയം, വഖഫ് നിയമഭേദഗതിയെ തുടർന്ന് ബംഗാളിൽ നടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 12 പേരെ കൂടി ഇന്ന് അറസ്റ്റ് ചെയ്തു, ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 150 ആയി. അഞ്ച് കമ്പനി ബിഎസ്‌എഫിനെ വിന്യസിച്ചതോടെ പുതിയ അക്രമ സംഭവങ്ങളൊന്നും സംസ്ഥാനത്ത് നിന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. മുർഷിദാബാദിലേക്ക് കൂടുതൽ സേനയെ അയക്കാൻ തയ്യാറാണെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ട്.