ലൈവ് സ്ട്രീം ചെയ്യില്ലെന്ന് ചീഫ് സെക്രട്ടറിയുടെ മറുപടി: പിന്നാലെ ജയതിലകിനെതിരെ വീണ്ടും പ്രശാന്തിൻ്റെ കുറിപ്പ്

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഹിയറിംഗ് റെക്കോർഡ് ചെയ്യാനും ലൈവ് സ്ട്രീം നടത്താനും സാധിക്കില്ലെന്ന് എൻ പ്രശാന്ത് ഐഎഎസിന് മറുപടി. അച്ചടക്കനടപടിയുടെ ഭാഗമായുള്ള ഹിയറിംഗ് രഹസ്യ സ്വഭാവമുള്ളതാണെന്നാണ് ചീഫ് സെക്രട്ടറി അയച്ച കത്തിൽ വ്യക്തമാക്കിയത്. ബുധനാഴ്ച വൈകീട്ട് നാലരക്കാണ് ഹിയറിംഗ്. മേലുദ്യോഗസ്ഥനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് സസ്പെൻഷനിൽ തുടരുകയാണ് പ്രശാന്ത്. മുഖ്യമന്ത്രി ഇടപെട്ടായിരുന്നു പ്രശാന്തിന് പറയാനുള്ളത് കേൾക്കാൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചത്. അതിനിടെയാണ് നടപടികളിൽ ലൈവ് സ്ട്രീം വേണമെന്ന അസാധാരണ ആവശ്യം പ്രശാന്ത് മുന്നോട്ട വെച്ചത്. ഉപാധികൾ തള്ളിയ സാഹചര്യത്തിൽ ഇനി പ്രശാന്ത് ഹിയറിംഗിന് എത്തുമോ എന്ന് വ്യക്തമല്ല. 

അതേസമയം പ്രശാന്തിൻ്റെ അസാധാരണ ആവശ്യം വിചിത്രമെന്ന് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ ഇദ്ദേഹം വീണ്ടും വിമർശനവുമായി രംഗത്ത് വന്നു. ജയതിലകിനെ പിന്തുണച്ചാണ് ഒരു വിഭാഗം മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നതെന്നും അദ്ദേഹം പോസ്റ്റിൽ കുറ്റപ്പെടുത്തി. സ്വകാര്യമായ കേസുകൾ കോടതി ഹിയറിംഗ്‌ നടത്തുന്നത്‌ തുറന്ന കോടതികളിലാണ്‌. ഇന്ന് കോടതികൾ ലൈവ് സ്റ്റ്രീം ചെയ്യുന്നു. വിവരാവകാശ പ്രകാരം എല്ലാ വിവരങ്ങളും പൊതുജനത്തിന് അറിയാൻ അവകാശമുണ്ട്‌ എന്നതും ഓർക്കുക. സർക്കാർ മീറ്റിങ്ങുകൾ ലൈവ്‌ സ്റ്റ്രീം ചെയ്ത്‌ പൊതുജനം അറിയാൻ കൃഷിവകുപ്പ്‌ വെളിച്ചം എന്ന പ്രോജക്റ്റിന്‌ അംഗീകാരം നൽകി ഉത്തരവിറങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സുതാര്യത എന്തിനെന്നല്ല മറച്ച്‌ വെക്കുന്നത്‌ എന്തിന്‌ എന്നാണ്‌ സാമാന്യബുദ്ധിയുള്ളവർ ചോദിക്കുകയെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

By admin