തഹാവൂർ റാണ കൊച്ചിയിൽ വന്നത് മുംബൈ സ്ഫോടനത്തിന് 10 ദിവസം മുമ്പ്; ഭാര്യയ്ക്കൊപ്പം താമസിച്ചത് മറൈൻ ഡ്രൈവിൽ
ന്യൂഡൽഹി: മുംബൈ ഭീകരാക്രണക്കേസിലെ പ്രതിയായ തഹാവൂർ റാണയെ ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിൽ കൊണ്ടുവരും. മുംബൈ സ്ഫോടനം നടക്കുന്നതിന് പത്ത് ദിവസം മുമ്പ് റാണ കൊച്ചിയിൽ വന്ന് താമസിച്ചത് എന്തിനാണെന്നാണ് എൻ.ഐ.എ പരിശോധിക്കുന്നത്. റാണയ്ക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്.
2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്‍റെ ഗൂഡാലോചനയിൽ മുഖ്യപങ്കാളിയാണ് കനേഡിയൻ പൗരനായ തഹാവൂർ റാണെയെന്നാണ് കണ്ടെത്തൽ. എന്നാൽ മുംബൈ ആക്രമണത്തിനും പത്ത് ദിവസം മുമ്പ് 2008 നവംബർ പതിനാറിനാണ് റാണ കൊച്ചി മറൈൻ ഡ്രൈവിലെ ഹോട്ടലിൽ മുറിയിടുത്തത്. ഭാര്യയ്ക്കൊപ്പം രണ്ട് ദിവസം താമസിച്ച് മടങ്ങി. ബിസിനസ് ആവശ്യങ്ങൾക്കുവേണ്ടി എത്തി എന്നായിരുന്നു അന്ന് ഹോട്ടലിൽ അറിയിച്ചിരുന്നത്.
എന്നാൽ ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണോ കൊച്ചിയിൽ വന്നതെന്നാണ് പരിശോധിക്കുന്നത്. ഇവിടെവെച്ച് 13 ഫോൺ നമ്പറുകളിലേക്ക് വിളിച്ചിട്ടുണ്ട്. ഈ നമ്പറുകൾ കണ്ടെത്താൻ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. കൊച്ചി മാത്രമല്ല ബംഗളുരു, ആഗ്ര അടക്കമുളള മറ്റ് നഗരങ്ങളും ഇക്കാലത്ത് റാണ സന്ദർശിച്ചിരുന്നു. മുംബൈ ഭീകരാക്രണണത്തിനുമപ്പുറത്ത് കൊച്ചിയടക്കമുളള രാജ്യത്തെ മറ്റ് നഗരങ്ങൾ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടോ എന്നാണ് പരിശോധിക്കുന്നത്
ദില്ലയിൽ റാണയെ ചോദ്യം ചെയ്യുന്ന എൻ എ സംഘം കിട്ടുന്ന വിവരങ്ങൾ തുടർ പരിശോധനകൾക്കായി അതത് എൻ.ഐ.എ യൂണിറ്റുകൾക്ക് കൈമാറുന്നുണ്ട്. റാണയ്ക്ക് കൊച്ചിയിൽ പ്രാദേശിക ബന്ധങ്ങൾ ഉണ്ടായിരുന്നോ എന്നാണ് കൊച്ചിയിലെ എൻ.ഐ.എ യൂണിറ്റ് പരിശോധിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് തഹാവുർ റാണ കൊച്ചിയിലെത്തി എന്നതാണ് പ്രധാന്യം വർദ്ധിപ്പിക്കുന്നതും.