ട്രെയിനിന് നേരെ കല്ലേറ്, പൊലീസുമായി ഏറ്റുമുട്ടൽ; ബം​ഗാളിൽ വഖഫ് നിയമത്തിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമ ഭേദ​ഗതിക്കെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായി. നിംതിറ്റ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. റെയിൽവേ സ്റ്റേഷൻ സ്വത്തുക്കളും നശിപ്പിച്ചു. അക്രമത്തിൽ പത്തോളം പൊലീസുകാർക്ക് പരിക്കേറ്റു. അക്രമം നിയന്ത്രിക്കാൻ അതിർത്തി സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കുകയും അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. ആക്രമണത്തിൽ ഏതാനും യാത്രക്കാർക്കും പരിക്കേറ്റു. വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.

ഗവർണർ സിവി ആനന്ദ ബോസ് പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകുകയും അംതല, സുതി, ധൂലിയാൻ, മുർഷിദാബാദ്, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലെ പ്രശ്നബാധിത പ്രദേശങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഗവർണർ മുഖ്യമന്ത്രിയുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പൊലീസ് സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രാജ്ഭവൻ സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടാതെ 24×7 കൺട്രോൾ റൂമും പൊതുജന സഹായത്തിനായി ഒരു പ്രത്യേക ഹെൽപ്പ് ലൈനുംസജ്ജീകരിച്ചിട്ടുണ്ട്.

Read more…. വഖഫ് പ്രതിഷേധവും ബ്രദർഹുഡും തമ്മിലുള്ള ബന്ധമെന്ത്, ജമാഅത്ത് ഇസ്ലാമിക്കെതിരെ എപി വിഭാ​ഗം സമസ്ത

ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഈ വിഷയത്തിൽ ബന്ധപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. അതേസമയം, ഏപ്രിൽ 16 ന് കൊൽക്കത്തയിൽ മമത ബാനർജി ഇമാമുകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പ്രതിഷേധക്കാരോട് സമാധാനം പാലിക്കാൻ തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് അഭ്യർത്ഥിച്ചു. വിവാദ വഖഫ് നിയമത്തിനെതിരെ വെള്ളിയാഴ്ച കൊൽക്കത്തയിലെ ആലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തി.

By admin