ഗുജറാത്ത് ടൈറ്റന്‍സിന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഷോക്ക്! ജയം ആറ് വിക്കറ്റിന്

ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ആറ് വിക്കറ്റ് ജയം. ലക്‌നൗവില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് അടിച്ചെടുത്തത്. ശുഭ്മാന്‍ ഗില്‍ (38 പന്തില്‍ 60), സായ് സുദര്‍ശന്‍ (37 പന്തില്‍ 56) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഗുജറാത്തിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ലക്‌നൗവിന് വേണ്ടി രവി ബിഷ്‌ണോയ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ലക്‌നൗ 19.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നിക്കോളാസ് പുരാന്‍ (34 പന്തില്‍ 61), എയ്ഡന്‍ മാര്‍ക്രം (31 പന്തില്‍ 58) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ലക്‌നൗവിന് വിജയം സമ്മാനിച്ചത്. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലക്‌നൗവിന് മികച്ച തുടക്കമാണ് ലഭിച്ചത്. മിച്ചല്‍ മാര്‍ഷിന് പകരം ഓപ്പണറായെത്തിയ റിഷഭ് പന്ത് (18 പന്തില്‍ 21) മാര്‍ക്രമിനൊപ്പം 65 ചേര്‍ത്ത് മടങ്ങി. പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് പുരാന്‍ – മാര്‍ക്രം സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. 12-ാം ഓവറില്‍ മാര്‍ക്രം മടങ്ങി. ഒരു സിക്‌സും ഒമ്പത് ഫോറും നേടിയ മാര്‍ക്രമിനെയും പ്രസിദ്ധാണ് മടക്കിയത്. 16-ാം ഓവറില്‍ പുരാനും മടങ്ങി. ഏഴ് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു പുരാന്റെ ഇന്നിംഗ്‌സ്. റാഷിദ് ഖാന്റെ പന്തില്‍ ഷാരുഖ് ഖാന് ക്യാച്ച്. പൂരാന് പിറകെ ഡേവിഡ് മില്ലര്‍ (11 പന്തില്‍ 7) മടങ്ങിയെങ്കിലും അബ്ദുള്‍ സമദിനെ (2) കൂട്ടുപിടിച്ച് ആയുഷ് ബദോനി (20 പന്തില്‍ പുറത്താവാതെ 28) ടീമിനെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, ഗംഭീര തുടക്കമാണ് ഗുജറാത്തിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഗില്‍ – സായ് സഖ്യം 120 റണ്‍സ് ചേര്‍ത്തു. 13-ാം ഓവര്‍ വരെ ഈ കൂട്ടുകെട്ട് നീണ്ടു. ഗില്‍ മടങ്ങിയതോടെയാണ് കൂട്ടുകെട്ട് പൊളിയുന്നത്. ആവേശ് ഖാന്റെ പന്തില്‍ എയ്ഡന്‍ മാര്‍ക്രമിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. 38 പന്തുകള്‍ നേരിട്ട ഗില്‍ ഒരു സിക്‌സും ആറ് ഫോറും നേടി. തൊട്ടടുത്ത ഓവറില്‍ സായ് മടങ്ങി. രവി ബിഷ്‌ണോയുടെ പന്തില്‍ നിക്കോളാസ് പുരാന് ക്യാച്ച്. ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. 

ജോസ് ബട്‌ലര്‍ (16), വാഷിംഗ്ടണ് സുന്ദര്‍ (2) എന്നിവര്‍ക്ക് തിളങ്ങാനായില്ല. പിന്നീട് ഷെഫാനെ റുതര്‍ഫോര്‍ഡ് (22), ഷാരുഖ് ഖാന്‍ (6 പന്തില്‍ പുറത്താവാതെ 11) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഗുജറാത്തിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. റാഷിദ് ഖാന്‍ (4) പുറത്താവാതെ നിന്നു. രാഹുല്‍ തെവാട്ടിയ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. 

ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ ടെവാതിയ, അര്‍ഷാദ് ഖാന്‍, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്.

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ഐഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍ & ക്യാപ്റ്റന്‍), ഹിമ്മത് സിംഗ്, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ശാര്‍ദുല്‍ താക്കൂര്‍, ആകാശ് ദീപ്, ദിഗ്വേഷ് സിംഗ് രാത്തി, അവേഷ് ഖാന്‍, രവി ബിഷ്ണോയി.

By admin