ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുള്ളവർ ആരൊക്കെയാണ് എന്ന് കണ്ടെത്താനും വിവരങ്ങൾ നൽകാനും പുതിയ പദ്ധതിയുമായി യുകെ. മർഡർ പ്രെഡിക്ഷൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കൊലപാതകികളാകാൻ സാധ്യതയുള്ള ആളുകൾ ആരൊക്കെയാണ് എന്ന് തിരിച്ചറിയാൻ വേണ്ടി അധികാരികളുടെ കൈവശമുള്ള ആളുകളുടെ ഡാറ്റ ഉപയോഗിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു.
പൊതുജനങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കും എന്നാണ് നീതിന്യായ മന്ത്രാലയം പറയുന്നത്. ഒന്നിലധികം ആളുകളിൽ നിന്നും ഡാറ്റകൾ ശേഖരിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്യും. ഗുരുതരമായ കുറ്റകൃത്യങ്ങൾ എങ്ങനെയാണ് നടക്കുന്നത്, ആരൊക്കെയാണ് അതിലേക്ക് എത്തിപ്പെടാൻ സാധ്യതയുള്ളത് എന്നതൊക്കെ വിശകലനം ചെയ്യും എന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ, വലിയ വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്. ആളുകളുടെ സ്വകാര്യത ലംഘിക്കപ്പെടും എന്നതാണ് ഇതിനെതിരെ ഉള്ള ഏറ്റവും വലിയ വിമർശനം. യുകെയിൽ നിന്നുള്ള മനുഷ്യാവകാശ സംഘടനയായ സ്റ്റേറ്റ്‍വാച്ച് (Statewatch) നിശിതമായിട്ടാണ് ഇതിനെ വിമർശിച്ചത്. ഒരിക്കലും ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലാത്തവരുടെ വിവരങ്ങളും ഇതിൽ ശേഖരിക്കുമെന്നാണ് ഇവരുടെ ആരോപണം. മാത്രമല്ല, വംശീയത വച്ചുപുലർത്തുന്ന അധികാരകേന്ദ്രങ്ങൾ കറുത്തവരേയും സമൂഹത്തിന്റെ താഴെക്കിടയിൽ നിൽക്കുന്നവരെയുമെല്ലാം ക്രിമിനലുകളാക്കി കാണിക്കാൻ ഈ സംവിധാനം ഉപയോഗിക്കുമെന്നും വിമർശനം ഉയരുന്നുണ്ട്.
അതുപോലെ, എന്തെങ്കിലും തരത്തിൽ സ്വയം പരിക്കേല്പിച്ച ആളുകൾ, ഗാർഹികപീഡനത്തിൽ പെട്ടവർ ഒക്കെയും ഗുരുതരമായ കൊലപാതകം പോലെയുള്ള കുറ്റകൃത്യങ്ങൾ നടത്താൻ സാധ്യത ഉള്ളവരുടെ പട്ടികയിൽ ഇടം പിടിച്ചേക്കാമെന്നും ഇത് ആശങ്കാജനകമാണ് എന്നും ഇതിനെതിരെ വിമർശനം ഉയരുന്നുണ്ട്.