50 കിലോയിൽ കുറവുള്ളവർ പുറത്തിറങ്ങരുത്, സൂക്ഷിക്കണം, 150 കിമീ വേഗതയിൽ കാറ്റുവീശും; ചൈനയിൽ കാറ്റ് മുന്നറിയിപ്പ്
ബീജിങ്: ചൈനയെ വിറപ്പിച്ച് കനത്ത ശക്തിയിൽ കാറ്റുവീശുമെന്ന് മുന്നറിയിപ്പ്. വടക്കൻ ചൈനയിൽ ശക്തമായ കാറ്റ് വീശുമെന്നാണ്
ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തലസ്ഥാനമായ ബീജിങ്, തിയാൻജിൻ, ഹീബൈ പ്രദേശങ്ങളിൽ മണിക്കൂറിൽ 150 കിമീ വരെ വേഗതയിൽ കാറ്റുവീശിയേക്കാമെന്നാണ് മുന്നറിയിപ്പ്. 50 കിലോയിലധികം ഭാരമില്ലാത്തവർ പറന്നുപോയേക്കുമെന്നും അതുകൊണ്ടുതന്നെ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ തന്നെ ജനങ്ങൾ പുറത്തിറങ്ങരുത് എന്നാണ് ജാഗ്രതാനിർദേശം. ഏപ്രിൽ 11 മുതൽ 13 വരെയാണ് മുന്നറിയിപ്പ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയും പൊതുപരിപാടികൾ റദ്ദാക്കുകയും ചെയ്തു. ബീജിങ്ങിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. നിരവധി ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഏറെക്കാലത്തിന് ശേഷം ആദ്യമായാണ് ബീജിങ്ങിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിക്കുന്നത്. ഏപ്രിൽ 29ന് ആരംഭിക്കാനിരിക്കുന്ന ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ട് ഹാഫ് മാരത്തോണും പാർക്കുകളും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. വിനോദ യാത്രകൾക്കും നിയന്ത്രണമേർപ്പെടുത്തി. ലെവല്‍ 10-11 തീവ്രതയുള്ള കാറ്റിന് സാധ്യതയെന്നാണ് ചൈനീസ് കാലാവസ്ഥാ വകുപ്പായ നാഷണൽ മെട്രോളജിക്കൽ സെന്റർ (NMC) പറയുന്നത്.
കാറ്റിനെ തുടര്‍ന്ന് മണല്‍ക്കാറ്റ് മുന്നറിയിപ്പും പുറപ്പെടുവിച്ചു. മംഗോളിയായാണ് കാറ്റിന്റെ പ്രഭവകേന്ദ്രം. മംഗോളിയയില്‍ ശൈത്യതരംഗമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ശക്തിയേറിയ കാറ്റിന് കാരണമെന്നും പറയുന്നു. നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ ചൈന മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഊഹാപോഹം പ്രചരിപ്പിക്കരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച രാത്രി 8 ന് ശേഷം കാറ്റിന്റെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. തലസ്ഥാനത്ത് ശനിയാഴ്ച താപനില 12 ഡിഗ്രി സെൽഷ്യസ് കുറയും. കാറ്റിന്റെ വേഗത 1951 ഏപ്രിലിലെ റെക്കോർഡുകളെ മറികടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ചൈനീസ് മേഖലയായ ഇന്നർ മംഗോളിയയുടെയും വടക്കുകിഴക്കൻ ചൈനയുടെയും ചില ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകും.