തഹാവുർ റാണയ്ക്കെതിരെ തെളിവുകളുമായി എന്‍ഐഎ; ഡേവിഡ് ഹെഡ്ലി അയച്ച ഇമെയിലുകൾ കോടതിയിൽ ഹാജരാക്കി
ദില്ലി: ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയ്ക്കെതിരെ തെളിവുകളുമായി എന്‍ഐഎ. തഹാവുർ റാണയ്ക്ക് മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ഡേവിഡ് ഹെഡ്ലിക്ക് അയച്ച ഇമെയിലുകൾ എൻഐഎ കോടതിയിൽ ഹാജരാക്കി. ഭീകരാക്രമണ പദ്ധതി സൂചിപ്പിക്കുന്ന മെയിലുകളാണ് കോടതിയില്‍ ഹാജരാക്കിയത്. 18 ദിവസം കഴിഞ്ഞ് ആവശ്യമെങ്കിൽ വീണ്ടും കസ്റ്റഡിക്ക് അപേക്ഷ നല്‍കും. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചോദ്യം ചെയ്യൽ നിരീക്ഷിക്കും. അതേസമയം, തഹാവുർ റാണയ്ക്ക് വധശിക്ഷ വാങ്ങി നല്‍കാനാവുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഇതിനുള്ള ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണ ഏജൻസി വൃത്തങ്ങൾ പറയുന്നത്. കൈമാറ്റ ഉടമ്പടിയിൽ വധശിക്ഷ പാടില്ലെന്ന് വ്യവസ്ഥയില്ലെന്നും ഉന്നത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചതോടെ മുംബൈ വലിയ ആശ്വാസത്തിലാണ്. 166 പേരുടെ ജീവൻ നഷ്ടമായ ഭീകരാക്രമണത്തിലെ മുഴുവൻ ഗൂഢാലോചനയും ഇനി പുറത്തുകൊണ്ടുവരാൻ ആകും എന്നതാണ് പ്രതീക്ഷ. ഏറ്റുമുട്ടലിനെ ഓർമ്മകൾ മറക്കാൻ മഹാനഗരം ശ്രമിക്കുന്നുണ്ട് എങ്കിലും ഇടയ്ക്കിടെ പൊലീസിന് ലഭിക്കുന്ന അക്രമ ഭീഷണികളും വെടിവെപ്പും വലിയ വെല്ലുവിളികൾ തന്നെയാണ്. അതേസമയം, രാജ്യാന്തര ഭീകരന്‍ തഹാവുര്‍ റാണയുടെ ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങള്‍ കൊച്ചി നഗരത്തെ സംബന്ധിച്ചും സുപ്രധാനമാണ്. മുംബൈ ഭീകരാക്രമണത്തിന് മുമ്പ് രാജ്യത്തെ ഒരുപാട് പ്രധാന നഗരങ്ങളിലൂടെ യാത്ര ചെയ്ത റാണ കൊച്ചിയിലും എത്തിയിരുന്നു.
2008 നവംബര്‍ 26നായിരുന്നു രാജ്യത്തെ നടുക്കിയ മുംബൈയിലെ ഭീകരാക്രമണം. ഈ ഭീകരാക്രമണത്തിന് കൃത്യം പത്ത് ദിവസം മാത്രം മുമ്പാണ് തഹാവുര്‍ റാണ കൊച്ചിയിലെത്തിയത്. 2008 നവംബര്‍ 16ന്. തൊട്ടടുത്ത ദിവസം അതായത് നവംബര്‍ 17ന് റാണ കൊച്ചിയില്‍ നിന്ന് മടങ്ങുകയും ചെയ്തു. കൊച്ചിയിലെത്തിയ റാണ ഇവിടെ എവിടെയൊക്കെ പോയി. ആരെയൊക്കെ കണ്ടു. മുംബൈ ഭീകരാക്രമണത്തിന് ദിവസങ്ങള്‍ മുമ്പ് എന്തിന് കൊച്ചിയില്‍ വന്നു. ഈ ചോദ്യങ്ങള്‍ക്കുളള ഉത്തരം കാത്തിരിക്കുകയാണ് കൊച്ചിയും.
ആരാണ് തഹാവൂർ റാണ?
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ 2008 നവംബർ 26 നാണ് ഭീകര ആക്രമണത്തിൽ നടുങ്ങിയത്. 60 മണിക്കൂറുകളോളം നീണ്ട ഈ ആക്രമണം രാജ്യത്തെ നടുക്കി. ആ ആക്രമണത്തിന്റെ ബുദ്ധി കേന്ദ്രങ്ങളിൽ പ്രധാനിയാണ് ഇപ്പോൾ ഇന്ത്യയ്ക്ക് വിട്ടു കിട്ടിയിരിക്കുന്ന തഹാവൂർ റാണ. തഹാവൂർ റാണ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ അടുത്ത അനുയായിയാണ് ഇയാള്‍. പാക്ക് വംശജനും കനേഡിയൻ വ്യവസായിയുമായ റാണയ്ക്ക് ലഷ്കർ അടക്കം ഭീകര സംഘങ്ങളുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ആക്രമണ സ്ഥാനങ്ങൾ കണ്ടെത്താനും വിസ സംഘടിപ്പിച്ച് നൽകിയതിം റാണയുടെ സ്ഥാപനമാണ്. റാണ 2009ൽ ഷിക്കാഗോയിൽ അറസ്റ്റിലായി. ഇന്ത്യയുടെ വാദം അംഗീകരിച്ച് റാണയെ കൈമാറാൻ യുഎസ് 2023 ൽ തീരുമാനിച്ചു.ഇതിനെതിരെ യുഎസിലെ വിവിധ കോടതികളിൽ റാണ നൽകിയ അപ്പീലുകൾ തള്ളി. റാണയെ ഇന്ത്യയ്ക്ക് വിട്ടു നൽകാൻ കഴിഞ്ഞ ജനുവരി 25ന് യുഎസ് സുപ്രീം കോടതി അനുമതി നൽകി.