ഉത്സവം കണ്ട് മടങ്ങുന്ന യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു; പ്രതികള്‍ അറസ്റ്റില്‍
കായംകുളം: ഉത്സവം കണ്ട് മടങ്ങുന്ന പത്തിയൂർ സ്വദേശികളായ സുജിത്, ബിനു എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങുകയായിരുന്നു ഇരുവരും. കാക്കനാട് ജംഗ്ഷന് സമീപം വെച്ചാണ് പ്രതികള്‍ ഇവരെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ചെന്നിത്തല സ്വദേശികളായ ജുബിൻ ജോൺസൺ (24), സ്റ്റാൻലി (23) എന്നിവരാണ് അറസ്റ്റിലായത്. ഒളിവിൽ പോയ പ്രതികളെ മാന്നാറില്‍ നിന്നാണ് കായംകുളം പൊലീസ് പിടികൂടിയത്. അന്നേ ദിവസം തന്നെ എരുവ അമ്പലത്തിന്‍റെ തെക്കേ നടയിൽ നിന്ന എരുവ സ്വദേശി വിജയനെ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. വിജയനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നു മുതൽ നാല് വരെ പ്രതികളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടന്‍റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, പ്രൊബേഷൻ എസ്ഐ ആനന്ദ്, എഎസ്ഐ റെജി, പൊലീസുദ്യോഗസ്ഥരായ അരുൺ, ഗോപകുമാർ, പ്രദീപ്, ശ്രീനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.