യുദ്ധക്കളമായി കേരള സർവകലാശാല; പരസ്പര ആരോപണ പ്രത്യാരോപണങ്ങളുമായി കെഎസ്‍യുവും എസ്എഫ്ഐയും,വോട്ടെണ്ണൽ തുടരുന്നു
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിൽ പരസ്പരം ആരോപണ പ്രത്യാരോപണവുമായി കെഎസ്‍യുവും എസ്‍എഫ്ഐയും. പൊലീസ് ലാത്തിചാര്‍ജിൽ എസ്‍എഫ്ഐ പ്രവര്‍ത്തകര്‍ക്കും കെഎസ്‍യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സെനറ്റിലും സ്റ്റുഡന്‍റ് കൗണ്‍സിലിലും കെഎസ്‍യുവിന്‍റെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതിൽ പ്രകോപിതരായാണ് എസ്‍എഫ്ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്നാണ് കെഎസ്‍യുവിന്‍റെ ആരോപണം.
അതേസമയം, സര്‍വകലാശാല ക്യാമ്പസിന് പുറത്ത് നിന്ന് കെഎസ്‍യു പ്രവര്‍ത്തകരടക്കം കല്ലേറ് നടത്തുകയായിരുന്നുവെന്നും എസ്എഫ്ഐയ്ക്കുനേരെ ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ് എസ്‍എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം. കെഎസ്‍യുവിന്‍റെ ആഹ്ലാദ പ്രകടനത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളിൽ നിന്ന് കല്ലെറിഞ്ഞുവെന്നാണ് കെഎസ്‍യു നേതാക്കാള്‍ ആരോപിക്കുന്നത്.
13 വര്‍ഷത്തിനുശേഷം വൈസ് ചെയര്‍പേഴ്സണൻ സ്ഥാനത്തേക്കും നാലു പേര്‍ എക്സിക്യൂട്ടീവിലും കെഎസ്‍യു പ്രതിനിധികള്‍ ജയിച്ചു. ഇതിലടക്കം പ്രകോപിതരായി സെനറ്റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അട്ടിമറിക്കാൻ എസ്എഫ്ഐ മനപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയായിരുന്നുവെന്ന് കെഎസ്‍യു ആരോപിച്ചു. നിലവിൽ സര്‍വകലാശാലക്കുള്ളിൽ എസ്എഫ്ഐയും പുറത്ത് കെഎസ്‍യുവും പ്രതിഷേധിക്കുകയാണ്. കനത്ത സുരക്ഷയിൽ വോട്ടെണ്ണലും തുടരുകയാണ്.
പൊലീസുകാര്‍ ഹെല്‍മറ്റ് കൊണ്ട് എസ്‍എഫ്ഐ പ്രവര്‍ത്തകന്‍റെ തലക്ക് അടിച്ചുവെന്നും ധനേഷ് എന്ന പ്രവര്‍ത്തകന്‍റെ തലക്ക് പരിക്കേറ്റെന്നും എസ്എഫ്ഐ ആരോപിച്ചു. അതേസമയം, എസ്എഫ്ഐ ഇറക്കിയ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് കെഎസ്‍യു ആരോപിച്ചു. പൊലീസും എസ്എഫ്ഐക്കൊപ്പം കെഎസ്‍യു പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിചാര്‍ജ് നടത്തുകയായിരുന്നു.
കര്‍ശനമായ പൊലീസ് സുരക്ഷയിൽ നടക്കുന്ന തെരഞ്ഞെടുപ്പായിട്ടും പൊലീസ് എസ്എഫ്ഐയ്ക്കൊപ്പം ചേര്‍ന്ന് ആക്രമണം നടത്തുകയായിരുന്നു. അകത്ത് നിന്ന് പുറത്തേക്ക് എസ്‍എഫ്ഐക്കാര്‍ കല്ലെറിഞ്ഞപ്പോള്‍ പൊലീസ് നോക്കിനിന്നുവെന്നും കെഎസ്‍യു പ്രവര്‍ത്തകര്‍ ആരോപിച്ചു. കെഎസ്‍യു പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാൻ വേണ്ടി എസ്‍എഫ്ഐ പുറത്ത് നിന്ന് ആളെയിറക്കിയതാണെന്നും കെഎസ്‍യു ആരോപിച്ചു.