തമിഴ്നാട് സ്വദേശി അ‍ഞ്ചുവയസുകാരിയോട് ചെയ്തത് ക്രൂരത; അഞ്ച് വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി

തൃശൂര്‍: അഞ്ചുവയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ്  സേതുമോഹന്‍ ആണ് കേസില്‍ വിധി പ്രസ്താവിച്ചത്. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ കൃഷ്ണന്‍ എന്ന കൃഷ്ണമൂര്‍ത്തി (50) യെയാണ് കോടതി ശിക്ഷിച്ചത്. 
 
2020 ഡിസംബറിലാണ് വീടിന്‍റെ പുറകുവശത്ത് വെച്ച് പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. തുടര്‍ന്ന് പുതുക്കാട് പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന്‍ 11 സാക്ഷികളെയും 15 രേഖകളും, പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെയും ഹാജരാക്കിയാണ് തെളിവ് സമര്‍പ്പിച്ചത്.  പുതുക്കാട് സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ എന്‍ സുരേഷാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. 

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.വിജു വാഴക്കാല ഹാജരായി. ലെയ്‌സണ്‍ ഓഫീസര്‍ ടി ആര്‍ രജനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പോക്‌സോ നിയമത്തിന്‍റെ വിവിധ വകുപ്പുകളിലായി അഞ്ചുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ 6 മാസത്തെ കഠിന തടവിനുമാണ് പ്രതിയെ ശിക്ഷിച്ചത്. 

പ്രതിയെ തൃശ്ശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കുവാനും ഉത്തരവില്‍ വ്യവസ്ഥയുണ്ട്.

By admin