ബിസിസിഐ താക്കീതിന് പുല്ലുവില; കൊല്‍ക്കത്തക്കെതിരെയും ‘നോട്ട് ബുക്ക് സെലിബ്രേഷൻ’ആവർത്തിച്ച് ദിഗ്‌വേഷ് റാത്തി

കൊല്‍ക്കത്ത:വിക്കറ്റെടുത്തശേഷമുള്ള നോട്ട് ബുക്ക് സെലിബ്രേഷന്‍റെ പേരില്‍ ബിസിസിഐ പിഴ ശിക്ഷ വിധിച്ചിട്ടും കൊല്‍ക്കത്തക്കെതിരെയും ആഘോഷം തുടര്‍ന്ന് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് സ്പിന്നര്‍ ദിഗ്‌വേഷ് റാത്തി.ഇന്നലെ കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ സുനില്‍ നരെയ്നിന്‍റെ വിക്കറ്റെടുത്തശേഷം കൈയില്‍ എഴുതുന്നതിന് പകരം ഗ്രൗണ്ടില്‍ എഴുതിയാണ്  ദിഗ്‌വേഷ് റാത്തി ആഘോഷിച്ചത്.പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റെടുത്തശേഷം നോട്ട് ബുക്ക് സെന്‍ഡ് ഓഫ് നല്‍കിയതിന് ദിഗ്‌വേഷ് റാത്തിക്ക് ബിസിസിഐ മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീ മെറിറ്റ് പോയന്‍റും ചുമത്തിയിരുന്നു.വിക്കറ്റ് വീഴ്ത്തിയശേഷൺ പ്രിയാന്‍ഷ് ആര്യയുടെ തോളിനോട് ചേര്‍ന്ന് നിന്നായിരുന്നു ദിഗ്‌വേഷ് റാത്തിയുടെ ആഘോഷം.

 പിന്നീട് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ നമാന്‍ ധിറിന്‍റെ വിക്കറ്റ് വീഴ്ത്തിയശേഷവും ദിഗ്‌വേഷ് റാത്തി നോട്ട് ബുക്ക് സെലിബ്രേഷൻ ആവർത്തിച്ചു. എന്നാൽ കളിക്കാരന് സമീപം പോകാതെയായിരുന്നു റാത്തിയുടെ ആഘോഷം.എന്നിട്ടും ഐപിഎല്‍ അച്ചടക്കസമിതി ദിഗ്‌വേഷ് റാത്തിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴയും രണ്ട് ഡി മെറിറ്റ് പോയന്‍റും പിഴയായി ചുമത്തി. ഇനിയൊരു ഡീ മെറിറ്റ് പോന്‍റ് കൂടി ലഭിച്ചാല്‍ ഒരു മത്സരത്തില്‍ നിന്ന് പുറത്തിരിക്കേണ്ടിവരുമെന്ന ഭീഷണി നിലില്‍ക്കെയാണ് ഇന്നലെ കൊല്‍ക്കത്തക്കെതിരെയും ദിഗ്‌വേഷ് റാത്തി നോട്ട് ബുക്ക് സെലിബ്രേഷൻ ആവര്‍ത്തിച്ചത്.

എന്നാല്‍ ഇന്നലെ കൊല്‍ക്കത്തക്കെതിരെ നടത്തിയ നോട്ട് ബുക്ക് സെലിബ്രേഷന് പിഴ ചുമത്തുമോ എന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം വിക്കറ്റെടുത്തശേഷം ഫ്ലയിംഗ് കിസ് സെന്‍ഡ് ഓഫ് നൽകിയതിന് കൊല്‍ക്കത്ത താരം ഹര്‍ഷിത് റാണക്ക് സമാനമായ രീതിയില്‍ ഒരു മത്സര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.ഇന്നലെ കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ തന്‍റെ ആരാധ്യപുരുഷനായ സുനില്‍ നരെയ്നിന്‍റെ വിക്കറ്റെടുക്കാനായി എന്നത് റാത്തിയ്ക്ക് സ്വപ്നനേട്ടമായി. നരെയ്നാണ് തന്നെ സ്പിന്നറാവാന്‍ പ്രേരിപ്പിച്ചതെന്ന് റാത്തി മുമ്പ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.സുനില്‍ നരെയ്നിന്‍റെ ജേഴ്സി നമ്പറായ 74 തന്നൊണ് റാത്തിയും ഐപിഎല്ലില്‍ തന്‍റെ ജേഴ്സി നമ്പറായി തെരഞ്ഞെടുത്തത്.ലക്നൗവില്‍ ചേരും മമ്പ് കൊല്‍ക്കത്ത നെറ്റ്സില്‍ നരെയ്നൊപ്പം റാത്തി ബൗള്‍ ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

By admin