ഗോൾഡ് ലോണുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആർബിഐ, സ്വര്‍ണപ്പണയ കമ്പനികളുടെ ഓഹരി വിലയില്‍ വന്‍ ഇടിവ്

സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിക്കുമെന്ന് റിസര്‍വ് ബാങ്ക്. വായ്പാനയ അവലോകന യോഗത്തിന് ശേഷം സംസാരിക്കവേ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സ്വര്‍ണ്ണപ്പണയ വായ്പകള്‍ നല്‍കുന്ന കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു.10 ശതമാനം വരെ ഇടിവാണ് ഓഹരികളിലുണ്ടായത്. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, ഐഐഎഫ്എല്‍ ഫിനാന്‍സ് എന്നിവയുടെ ഓഹരി വിലയിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്.

നിര്‍ണായക നീക്കവുമായി റിസര്‍വ് ബാങ്ക്

സ്വര്‍ണം ഈടായി സ്വീകരിച്ച് വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും സ്വര്‍ണ പണയ വായ്പകള്‍ക്കും പുതിയ ചട്ടക്കൂട് കൊണ്ടുവരാനാണ് റിസര്‍വ് ബാങ്കിന്‍റെ തീരുമാനം. ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഏകീകരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ഇത്തരം വായ്പകളുടെ അപകട സാധ്യതകള്‍ കണക്കിലെടുത്ത് , പുതിയ മാനദണ്ഡങ്ങളും സമഗ്രമായ നിയന്ത്രണങ്ങളും പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നടപടിക്ക് പിന്നില്‍ 

2025 ജനുവരിയിലെ കണക്കനുസരിച്ച് ബാങ്കുകളും എന്‍ബിഎഫ്സികളും സ്വര്‍ണ്ണ വായ്പ നല്‍കുന്നതില്‍ അസാധാരണമായ വര്‍ധനയുണ്ടായി. 1.78 ലക്ഷം കോടി രൂപയായി വായ്പ വര്‍ധിച്ചു. സ്വര്‍ണ്ണ വില കുതിച്ചുയരുന്നതോടെ സ്വര്‍ണ്ണ വായ്പാ ബിസിനസ്സ് അതിവേഗം വളരുകയും ചെയ്തു. കടം വാങ്ങുന്നയാള്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സ്വര്‍ണ്ണം ലേലം ചെയ്യാന്‍ കഴിയുന്നതിനാല്‍ ബാങ്കുകളും എന്‍ബിഎഫ്സികളും ഇത് ആകര്‍ഷകമായ ബിസിനസായാണ് കണക്കാക്കുന്നത്.  സ്വര്‍ണ്ണ വായ്പാ രീതികള്‍ പരിശോധിച്ച ആര്‍ബിഐ, സ്വര്‍ണ്ണ വായ്പ ഇടപാടുകളില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി.  സ്വര്‍ണ്ണം പുതുക്കിവയ്ക്കാനോ വായ്പയുടെ കാലാവധി നീട്ടുകയോ വേണമെങ്കില്‍  വായ്പയുടെ മുഴുവന്‍ മുതലും പലിശയും തിരിച്ചടയ്ക്കേണ്ടതുണ്ട്. ഉപഭോക്താവിന്‍റെ സാന്നിധ്യമില്ലാതെ സ്വര്‍ണ്ണത്തിന്‍റെ മൂല്യനിര്‍ണ്ണയം, വേണ്ടത്ര ജാഗ്രതയില്ലായ്മ,  ഉപഭോക്താവ് വീഴ്ച വരുത്തിയാല്‍ സ്വര്‍ണം ലേലം ചെയ്യുന്നതിലുള്ള സുതാര്യതയില്ലായ്മ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ആര്‍ബിഐയുടെ ഇടപെടല്‍

ഓഹരികളില്‍ ഇടിവ്

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തീരുമാനം പ്രഖ്യാപിച്ചതോടെ സ്വര്‍ണ്ണവായ്പ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 10.15 ശതമാനവും, മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ 2.8 ശതമാനവും, ഐഐഎഫ്എല്‍ ഫിനാന്‍സ് ഓഹരികള്‍ 6.12 ശതമാനവും ഇടിഞ്ഞു. മുത്തൂറ്റ് ഫിനാന്‍സിന്‍റെ മൊത്തം ആസ്തി മാനേജ്മെന്‍റിന്‍റെ 98% സ്വര്‍ണ്ണ വായ്പകളാണ്. അതേസമയം മണപ്പുറത്തിനും ഐഐഎഫ്എല്‍ ഫിനാന്‍സിനും ഇത് യഥാക്രമം അവയുടെ മൊത്തം ആസ്തിയുടെ 50% ഉം 21% ഉം ആണ്.
 

By admin