എടിഎം ചാര്‍ജുകളില്‍ മാറ്റം വരുത്തി എസ്ബിഐ; ഉപയോക്താക്കൾ ഇനി നൽകേണ്ടത് എത്ര?

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  എടിഎം ഇടപാട് നിയമങ്ങളില്‍ മാറ്റം വരുത്തി. എസ്ബിഐ എടിഎം ഇടപാട് ചാര്‍ജുകളിലും സൗജന്യ ഉപയോഗ പരിധിയിലും മാറ്റങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സൗജന്യ ഇടപാടുകളുടെ പരിധിയില്‍ മാറ്റം

2025 ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭ്യമായ സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണത്തില്‍ എസ്ബിഐ മാറ്റങ്ങള്‍ വരുത്തി. എസ്ബിഐയിലും മറ്റ് ബാങ്ക് എടിഎമ്മുകളിലും നടത്തുന്ന സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ക്കും പരിഷ്കരിച്ച നയം ബാധകമാണ്. പുതിയ നയം അനുസരിച്ച്, എല്ലാ ഉപഭോക്താക്കള്‍ക്കും, അവരുടെ ശരാശരി പ്രതിമാസ ബാലന്‍സോ സ്ഥലമോ (മെട്രോ അല്ലെങ്കില്‍ നോണ്‍-മെട്രോ) പരിഗണിക്കാതെ,  എസ്ബിഐ എടിഎമ്മുകളില്‍ 5 സൗജന്യ ഇടപാടുകളും മറ്റ് ബാങ്ക് എടിഎമ്മുകളില്‍ 10 സൗജന്യ ഇടപാടുകളും നടത്താം. ശരാശരി പ്രതിമാസ ബാലന്‍സ് 25,000 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയില്‍ നിലനിര്‍ത്തുന്ന ഉപഭോക്താക്കള്‍ക്ക് മറ്റ് ബാങ്ക് എടിഎമ്മുകളില്‍ അഞ്ച് സൗജന്യ ഇടപാടുകള്‍ ഉണ്ടായിരിക്കും. 1,00,000 രൂപയില്‍ കൂടുതലുള്ള പ്രതിമാസ ബാലന്‍സ ഉള്ള അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐയിലും മറ്റ് ബാങ്ക് എടിഎമ്മുകളിലും പരിധിയില്ലാത്ത സൗജന്യ ഇടപാടുകള്‍ നടത്താം.

സൗജന്യ എടിഎം ഇടപാടുകളുടെ പ്രതിമാസ പരിധി കവിഞ്ഞാല്‍  എസ്ബിഐ എടിഎമ്മുകളില്‍ ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ഈടാക്കും. ഏത് സ്ഥലത്തെ എടിഎം ആണെന്നത് പരിഗണിക്കാതെയാണ് ഈ ഫീസ് ഈടാക്കുക.  പ്രതിമാസ പരിധി കവിഞ്ഞാല്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലെ ഇടപാടുകള്‍ക്ക്, മെട്രോ നഗരങ്ങള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും ഓരോ ഇടപാടിനും 21 രൂപയും ജിഎസ്ടിയും ഈടാക്കും. ബാലന്‍സ് പരിശോധിക്കുന്നതിനും മിനി സ്റ്റേറ്റ്മെന്‍റുകള്‍ക്കും, എസ്ബിഐ എടിഎമ്മുകളില്‍ യാതൊരു നിരക്കും ഈടാക്കില്ല. എന്നാല്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ 10 രൂപയും ജിഎസ്ടി ഫീസും ബാധകമാകും. കൂടാതെ, 2025 മെയ് 1 മുതല്‍ എടിഎം ഇടപാട് ഫീസ് ഓരോ ഇടപാടിനും 23 രൂപയായി വര്‍ദ്ധിപ്പിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ  പ്രഖ്യാപിച്ചു. എടിഎം ഇന്‍റര്‍ചേഞ്ച് ഫീസ് വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന്, എടിഎം പിന്‍വലിക്കലിന്‍റെ പരമാവധി ഫീസ് ഓരോ ഇടപാടിനും 23 രൂപയായി ഉയര്‍ത്തിയതായി കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക്  പ്രഖ്യാപിച്ചിരുന്നു.

എടിഎം വരുമാനം

എടിഎം പണം പിന്‍വലിക്കലുകളില്‍ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഗണ്യമായ വരുമാനം നേടാന്‍ കഴിയുന്നുണ്ട്.  അതേസമയം മറ്റ് പൊതുമേഖലാ ബാങ്കുകള്‍ക്ക് ഈ നേട്ടം കൈവരിക്കാനായില്ല. കളിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എടിഎം പണം പിന്‍വലിക്കലുകളില്‍ നിന്ന് എസ്ബിഐ 2,043 കോടി രൂപയുടെ ലാഭം നേടി. പഞ്ചാബ് നാഷണല്‍ ബാങ്കും കാനറ ബാങ്കും മാത്രമാണ് ഈ സേവനങ്ങളില്‍ നിന്ന് ലാഭം നേടിയത്.

By admin