മലപ്പുറം: മുസ്ലീം ലീഗ് നേതൃത്വത്തിന് പരോക്ഷ മറുപടിയുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. സമസ്ത അധ്യക്ഷനെ ചാനലുകൾക്ക് മുന്നിൽ വന്ന് ചിലർ അപമാനിക്കുന്നു. ഒരു തവണ ആണെങ്കിൽ അബദ്ധമാണെന്ന് മനസിലാക്കാം. എന്നാൽ തുടർച്ചയായി അപമാനിക്കുന്നു. സമസ്ത നേതൃത്വത്തെ ദുർബലപ്പെടുത്താൻ ആണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
മുഷാവറ അംഗം അസ്ഗറലി ഫൈസിയെ ജാമിഅയിൽ നിന്ന് പുറത്താക്കിയത് വീട്ടിൽ നിന്ന് നാഥനെ പുറത്താക്കിയതിന് തുല്യമാണ്. നടപടിയിൽ പ്രതിഷേധവും സങ്കടവും ഉണ്ട്. ജാമിഅയുടെ ഭരണാഘടന വിരുദ്ധമാണ് നടപടി. ഇത്തരം പ്രതിഷേധ സംഗമങ്ങൾ സമസ്ത വിജയിപ്പിക്കും. പ്രതിഷേധത്തിന് തുടർച്ചയുണ്ടാകും. ഇപ്പോഴത്തേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരിന്തൽമണ്ണയിൽ പട്ടിക്കാട് ജാമിഅ മാനേജ്മെന്‍റിന് എതിരായ പ്രതിഷേധത്തിൽ സംസാരിക്കുമ്പോൾ കാത്തിരുന്ന് കാണാമെന്നുള്ള മുന്നറയിപ്പും ഹമീദ് ഫൈസി അമ്പലക്കടവ് നൽകി.
അതേസമയം, മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമസ്ത എ പി വിഭാഗത്തിന്‍റെ മുഖപത്രമായ ‘സിറാജി’ൽ മുഖപ്രസംഗം വന്നിരുന്നു. പ്രതികൾ മുസ്ലിങ്ങൾ എങ്കിൽ കൽത്തുറങ്കിൽ അടയ്ക്കുകയും അമുസ്ലിങ്ങൾ എങ്കിൽ കണ്ണടയ്ക്കുകയും ചെയ്യുന്ന സമീപനമാണ് പൊലീസിൽ നിന്നുണ്ടാവാറുള്ളത്. വെള്ളാപ്പള്ളിയുടെ കാര്യത്തിൽ അത് ആവർത്തിക്കരുതെന്ന് മുഖപ്രസംഗം ആവശ്യപ്പെട്ടു. എസ്എൻഡിപി യോഗം പ്രാദേശിക ഘടകം വെള്ളാപ്പള്ളിക്കൊരുക്കുന്ന സ്വീകരണ പരിപാടിയിൽ മന്ത്രിമാർ പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ടു.